മറ്റൊരു സമുദായത്തിലുള്ള യുവാവുമായി പ്രണയം, ബീച്ചില്‍ വച്ച് കൊല്ലാന്‍ ശ്രമം; 19കാരിയുടെ രക്ഷകനായി കര്‍ഷകന്‍, മാതാപിതാക്കള്‍ അറസ്റ്റില്‍ 

മഹാരാഷ്ട്രയില്‍ പ്രണയബന്ധത്തിന്റെ പേരില്‍ 19കാരിയെ കൊല്ലാന്‍ ശ്രമിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ പ്രണയബന്ധത്തിന്റെ പേരില്‍ 19കാരിയെ കൊല്ലാന്‍ ശ്രമിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍. കൊലപാതക ശ്രമത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം നിന്ന സഹോദരനെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.  മകളെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയാണ് കൊല്ലാന്‍ ശ്രമിച്ചത്. മകള്‍ മരിച്ചെന്ന് കരുതി വീട്ടുകാര്‍ തിരിച്ചുപോയി. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് കര്‍ഷകന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പാല്‍ഘര്‍ ജില്ലയിലെ വസായിലാണ് സംഭവം. സുരുചി ബീച്ചില്‍ യുവതി കരയുന്ന ശബ്ദം കേട്ട കര്‍ഷകന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ബീച്ചില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവതി മരിച്ചു എന്ന് കരുതി മാതാപിതാക്കള്‍ മടങ്ങിപ്പോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബോധം വീണ്ടെടുത്ത പെണ്‍കുട്ടി രക്ഷയ്ക്കായി ഒച്ചവെച്ച് ആളെ കൂട്ടുകയായിരുന്നു.

യുവതിയുടെ പരാതിയിലാണ് മാതാപിതാക്കളെയും സഹോദരനെയും അറസ്റ്റ് ചെയ്തത്. മറ്റൊരു സമുദായത്തിലുള്ള ഒരു യുവാവുമായി 19കാരി അടുപ്പത്തിലായിരുന്നു. പ്രണയബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തു. പതിവായി മകളുമായി മാതാപിതാക്കള്‍ വഴക്കിട്ടു. തുടര്‍ന്ന് കുപിതരായ മാതാപിതാക്കള്‍ മകളെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ബീച്ചില്‍ നടക്കാന്‍ പോകാമെന്ന് പറഞ്ഞാണ് യുവതിയെ വിളിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് വിളിച്ചുകൊണ്ടുപോയി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com