ന്യൂഡൽഹി: മൂന്ന് റഫാൽ ജെറ്റ് വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് ഇന്ന് എത്തും. ഫ്രാൻസിൽ നിന്ന് പറന്നുയരുന്ന റഫാൽ ബുധനാഴ്ച രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തിൽ എത്തും. നിലവിൽ 10 വിമാനങ്ങളാണ് ഇന്ത്യക്ക് നൽകിയിരിക്കുന്നത്.
ജൂലൈ 28നാണ് അഞ്ച് റഫാലുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. സെപ്റ്റംബർ 10ന് നടന്ന ചടങ്ങിൽ റഫാൽ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബാക്കി അഞ്ചെണ്ണം വ്യോമസേന പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനായി ഫ്രാൻസിലാണുള്ളത്.
100 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്കൾപ് ക്രൂസ് മിസൈൽ എന്നിവയാണ് റഫാൽ വിമാനത്തിന്റെ പ്രധാന സവിശേഷതകൾ. ഫ്രഞ്ച് വിമാന നിർമ്മാണ രംഗത്തെ പ്രമുഖരായ ഡസ്സൗൾട്ട് ഏവിയേഷനാണ് റഫാലിൻറെ നിർമാതാക്കൾ.
14 ആയുധ സംഭരണികളും റഫാൽ വഹിക്കുന്നു. റഷ്യൻ സുഖോയ് വിമാനങ്ങൾ ഇറക്കുമതി ചെയ്ത് 23 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാൻസിൽ നിന്നുള്ള റഫാൽ. 59,000 കോടി രൂപയുടെ കരാറിൽ 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ