'ഭഗവാന്‍ മുരുകന്‍ അനുവാദം തന്നു,  വെട്രിവേല്‍ യാത്രയുമായി മുന്നോട്ട്' ; തമിഴ്‌നാട് സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിജെപി

ഭഗവാന്‍ മുരുകനെ പ്രാര്‍ത്ഥിക്കണം. ഇത് ഭരണഘടനാപരമായ അവകാശമാണ്. എല്ലാവര്‍ക്കും ആരാധനയ്ക്ക് അവകാശമുണ്ട്
'ഭഗവാന്‍ മുരുകന്‍ അനുവാദം തന്നു,  വെട്രിവേല്‍ യാത്രയുമായി മുന്നോട്ട്' ; തമിഴ്‌നാട് സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിജെപി


ചെന്നൈ : സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് വെട്രിവേല്‍ യാത്രയുമായി തമിഴ്‌നാട് ബിജെപി മുന്നോട്ട്. ഭഗവാന്‍ മുരുകനെ പ്രാര്‍ത്ഥിക്കണം. ഇത് ഭരണഘടനാപരമായ അവകാശമാണ്. എല്ലാവര്‍ക്കും ആരാധനയ്ക്ക് അവകാശമുണ്ട്. അതുകൊണ്ടു തന്നെ തിരുത്തണിയിലേക്കുള്ള യാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുഗന്‍ പറഞ്ഞു. 

വെട്രിവേല്‍ യാത്രയ്ക്ക് ഭഗവാന്‍ മുരുകന്‍ അനുവാദം തന്നുകഴിഞ്ഞു. അതുകൊണ്ടു തന്നെ വെട്രിവേല്‍ യാത്രയുമായി മുന്നോട്ടുപോകുകയാണെന്നും മുരുഗന്‍ അറിയിച്ചു. ഇന്നുമുതല്‍ ഡിസംബര്‍ ആറു വരെ നീളുന്ന ഒരു മാസത്തെ യാത്ര നടത്താനാണ് ബിജെപി പദ്ധതി.

തിരുത്തണി മുതല്‍ തിരുച്ചെന്തൂര്‍ വരെയാണ് യാത്ര നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഹിന്ദു വോട്ടുബാങ്ക് ഉറപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു യാത്ര. എന്നാല്‍ യാത്രയ്ക്ക് അനുമതി നല്‍കുന്നത് സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 

ഇതേത്തുടര്‍ന്ന് ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വെട്രിവേല്‍ യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. യാത്ര നടത്തിയാല്‍ രണ്ടാം കോവിഡ് വ്യാപനമാകും തമിഴ്‌നാട്ടില്‍ ഉണ്ടാകുക എന്നു ചൂണ്ടിക്കാട്ടിയായിരുന്നു യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. 

യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ കഴിഞ്ഞദിവസം ബിജെപി നേതാവ് എച്ച് രാജ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് സ്‌കൂളുകളെല്ലാം തുറന്നു. എന്നാല്‍ ബിജെപിയുടെ റാലിക്ക് മാത്രം അനുമതി നിഷേധിച്ചു. റാലി നടത്തിയാല്‍ കോവിഡ് രണ്ടാം വ്യാപനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വാദം. യാത്രയ്ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ സമരം നടത്തുമെന്നും എച്ച് രാജ അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com