വാക്‌സിന്‍ വിതരണം ഫെബ്രുവരിയോടെ; ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30 കോടി പേര്‍ക്ക്

വാക്‌സിന്‍ വിതരണം  ഫെബ്രുവരിയോടെ; ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30 കോടി പേര്‍ക്ക്
വാക്‌സിന്‍ വിതരണം ഫെബ്രുവരിയോടെ; ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30 കോടി പേര്‍ക്ക്

ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ 2021 വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ ഫെബ്രുവരിയില്‍ ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായതോടെയാണ് കേന്ദ്രം വിതരണം ചെയ്യാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.  

ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യ വാക്‌സിന്‍ ആകാനാണു കോവാക്‌സിന്റെ ശ്രമം. ഏതെല്ലാം ആളുകള്‍ക്കാണു വാക്‌സിന്‍ ആദ്യം നല്‍കേണ്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു സര്‍ക്കാര്‍ തീരുമാനിച്ചത്.

പണം ഈടാക്കാതെ സൗജന്യമായി വാക്‌സിന്‍ നല്‍കാനാണു നിലവില്‍ പദ്ധതി. സംസ്ഥാനങ്ങളോട് അടിയന്തരമായി വാക്സിന്‍ നല്‍കേണ്ടവരുടെ പട്ടിക ഈ മാസം പകുതിയോടെ കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ആദ്യഘട്ടത്തില്‍ 30 കോടിയോളം പേര്‍ക്കാണു വാക്‌സിന്‍ നല്‍കുക. ഉപഭോക്താക്കളെ ആധാര്‍ കാര്‍ഡ് വഴി ട്രാക്ക് ചെയ്യുമെങ്കിലും ആധാര്‍ ഇല്ലാത്തവര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കും. ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 

ആദ്യ ഘട്ടത്തില്‍ നാലു വിഭാഗങ്ങള്‍ക്കാണു മുന്‍ഗണന. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശ വര്‍ക്കര്‍മാര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍, പൊലീസ്, സൈന്യം എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ രണ്ട് കോടി ആളുകള്‍, 50 വയസിനു മുകളിലുള്ള, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 26 കോടി ആളുകള്‍,  മറ്റു രോഗങ്ങള്‍ ബാധിച്ച് ഗുരുതര നിലയിലായ 50 വയസിനു താഴെയുള്ളവര്‍ ഒരു കോടി ആളുകള്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ നല്‍കുക. 

'കോവാക്‌സിന്‍ നല്ല ഫലപ്രാപ്തി കാണിക്കുന്നുണ്ട്. അടുത്ത ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് തുടക്കത്തില്‍ ലഭ്യമാകുമെന്നാണു പ്രതീക്ഷ'-  കോവിഡ് ടാസ്‌ക് ഫോഴ്സ് അംഗമായ മുതിര്‍ന്ന ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ രജനികാന്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ അവസാനിക്കും മുന്‍പുതന്നെ ആളുകള്‍ക്കു കോവാക്‌സിന്‍ ഷോട്ടുകള്‍ നല്‍കാമോ എന്നു തീരുമാനിക്കേണ്ടതു കേന്ദ്ര ആരോഗ്യ മന്ത്രാലയമാണെന്ന് ഐസിഎംആറിന്റെ റിസര്‍ച്ച് മാനേജ്മെന്റ്, പോളിസി, പ്ലാനിങ്, കോര്‍ഡിനേഷന്‍ സെല്‍ മേധാവി കൂടിയായ രജനികാന്ത് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com