ദലിത് യുവതിയെ വിവാഹം ചെയ്തു; 28 കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു

ദലിത് യുവതിയെ വിവാഹം ചെയ്തതിന്റെ പേരില്‍ 28കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ദലിത് യുവതിയെ വിവാഹം ചെയ്തതിന്റെ പേരില്‍ 28കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു. അഞ്ചുമാസം മുന്‍പ് ദലിത് യുവതിയെ വിവാഹം ചെയ്തത് മുതല്‍ യുവാവ് നിരന്തരം ഭീഷണി നേരിട്ടതായി സഹോദരന്‍ വെളിപ്പെടുത്തി.സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ഹരിയാനയിലെ ഗുരുഗ്രാമില്‍ ഞായറാഴ്ചയാണ് സംഭവം. ആകാശാണ് കൊല്ലപ്പെട്ടത്. ഭാര്യവീട് സന്ദര്‍ശിച്ച ശേഷം തിരിച്ച് വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഭാര്യയൊന്നിച്ച് മടങ്ങവേ, വഴിമധ്യേ പ്രതികളില്‍ ഒരാളായ അജയിനെ ഓട്ടോറിക്ഷ തട്ടി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അജയ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആകാശിനെ മര്‍ദ്ദിക്കുകയായിരുന്നു. വടികളും ലാത്തികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗ്രാമത്തിലെ യുവതിയെ ആകാശ് വിവാഹം ചെയ്തതില്‍ സംഘം അസ്വസ്ഥമായിരുന്നുവെന്ന് പൊലീസ് പറയുന്നു. മിശ്രവിവാഹത്തില്‍ ആകാശിനെ നിരന്തരം സംഘം ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന്‍ ആരോപിക്കുന്നു. ഗ്രാമത്തില്‍ പ്രവേശിച്ചാല്‍ പ്രതികാരം വീട്ടുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയിരുന്നതായും ആകാശിന്റെ സഹോദരന്‍ പറയുന്നു. 

ആകാശ് ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളാണ്. രാജസ്ഥാനിലെ ആള്‍വാറാണ് സ്വദേശം. ആകാശും ഭാര്യയും ഗുരുഗ്രാമിലാണ് താമസിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com