ന്യൂഡൽഹി: ഓക്സ്ഫഡ് വാക്സിനിന്റെ ഇന്ത്യയിലെ ട്രയൽ വിജയകരമായാലും ജനങ്ങളെ വാക്സിനേഷന് വിധേയമാക്കുക കരുതലോടെയാവും. തുടക്കത്തിൽ അടിയന്തര സാഹചര്യം പരിഗണിച്ചുള്ള എമർജൻസി ഓതറൈസേഷൻ മതിയാകുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.
വാക്സിന്റെ ഫലപ്രാപ്തിയും, പ്രതിരോധം എത്ര നാളത്തേക്കാവും എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായി വരാൻ കൂടുതൽ സമയം വേണ്ടിവരും എന്നതിനാലാണ് ഇത്. ഇന്ത്യയിൽ അടുത്ത മാസത്തോടെ പത്ത് കോടി കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കോവിഡിൽ നിന്ന് പൂർണമായും സംരക്ഷണം നൽകുന്നതാണ് അസ്ട്രസെനക കോവിഡ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണ ഫലം എന്ന് സിറം ഇന്ത്യ അറിയിച്ചു. വാക്സിൻ ഉത്പാദിപ്പിക്കുന്നതിന് ഡിസംബറോടെ കേന്ദ്ര സർക്കാരിൽ നിന്ന് അടിയന്തര അംഗീകാരം വാങ്ങാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നീക്കം. ആദ്യം ഉത്പാദിപ്പിക്കുന്നവയിൽ നിന്ന് തന്നെ ഇന്ത്യക്ക് നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സുഇഒ അദർ പുനവാല പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ