ഗുവാഹത്തി: നിധി കണ്ടെത്തുന്നതിനായി സ്വന്തം മക്കളെ ബലി നൽകാൻ നീക്കം നടത്തിയ സംഭവത്തിൽ സഹോദരങ്ങളായ രണ്ട് പേർ കസ്റ്റഡിയിൽ. നിധി കണ്ടെത്തുന്നതിനായി സോഹദരങ്ങൾ ഇരുവരും തങ്ങളുടെ ആറ് മക്കളെ ബലി നൽകാൻ ഒരുങ്ങുന്നതായി സംശയം ഉയർന്നതിന് പിന്നാലെ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
ഇതിന്ന് പിന്നാലെയാണ് സഹോദരങ്ങളായ ജാമിയുർ ഹുസൈൻ, ഷരീഫുൾ ഹുസൈൻ കസ്റ്റഡിയിലെടുത്തത്. ആറ് മക്കളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
പ്രദേശവാസികളാണ് നരബലി നടത്താൻ നീക്കം നടക്കുന്നുവെന്ന് സംശയിക്കുന്നതായി പൊലീസിനെ അറിയിച്ചത്. സംഭവത്ത കുറിച്ച് ആരും പരാതി നൽകിയിട്ടില്ല. എന്നാൽ അസം പൊലീസ് സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചു. പോലീസ് സ്വന്തം നിലയിൽ അന്വേഷണം തുടങ്ങിയതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു.
ശിവസാഗർ ജില്ലയിലെ ദിമൗമുഖ് ഗ്രാമത്തിലാണ് സംഭവം. ഗുവാഹത്തിയിൽ നിന്ന് 370 കിലോമീറ്റർ അകലെയാണ് ഗ്രാമം. ജാമിയുർ ഹുസൈനും ഷരീഫുൾ ഹുസൈനും ഒരു വ്യാജ സിദ്ധന്റെ ഉപദേശ പ്രകാരം സ്വന്തം മക്കളെ ബലി നൽകാൻ ഒരുങ്ങുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചത്. സ്വന്തം മക്കളെ ബലി നൽകിയാൽ ഇവരുടെ വീട്ടിന് സമീപം മാവിൻചുവട്ടിൽ ഒളിഞ്ഞിരിക്കുന്ന സ്വർണം കണ്ടെത്താൻ കഴിയുമെന്ന് വ്യാജ സിദ്ധൻ ഇവരോട് പറഞ്ഞുവെന്ന് പൊലീസ് പറയുന്നു.
കുട്ടികളെ കുടുംബാംഗങ്ങൾ തടവിലാക്കിയെന്ന സംശയം ഉയർന്നതോടെയാണ് നാട്ടുകാർ വിഷയത്തിൽ ഇടപെട്ടത്. വിവരം അവർ പൊലീസിനെ അറിയിച്ചു. ആരും പരാതി നൽകിയിട്ടില്ലാത്തിനാൽ സ്വന്തം നിലയിലാണ് അന്വേഷണം നടത്തുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സിദ്ധനെ പിടികൂടുന്നതോടെ കാര്യങ്ങൾ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
എന്നാൽ നാട്ടുകാരുടെ ആരോപണങ്ങളെല്ലാം കുടുംബം നിഷേധിക്കുകയാണ്. കുട്ടികളുടെ ആരോഗ്യം മോശമായ സാഹചര്യത്തിലാണ് സിദ്ധന്റെ ഉപദേശം തേടിയതെന്ന് അവർ പറയുന്നു. സിദ്ധനെ കണ്ട് തിരിച്ചെത്തിയതു മുതൽ നാട്ടുകാർ തങ്ങളെ സംശയത്തോടെയാണ് നോക്കുന്നതെന്നും കുടുംബം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ