പറ്റ്‌ന : ബിഹാര്‍ തെരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണത്തിനെത്താതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വിനോദയാത്രയിലായിരുന്നുവെന്ന് വിമര്‍ശനം. സംസ്ഥാനത്ത് മൂന്നു തെരഞ്ഞെടുപ്പ് റാലികളില്‍ മാത്രമാണ് രാഹുല്‍ പങ്കെടുത്തതെന്നും ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു. ഇങ്ങനെയല്ല നിര്‍ണായക തെരഞ്ഞെടുപ്പുവേളയില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടതെന്നും തിവാരി തുറന്നടിച്ചു.
'ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ രാഹുല്‍ഗാന്ധി സഹോദരി പ്രിയങ്കഗാന്ധിയുടെ സിംലയിലെ വീട്ടില്‍ പിക്‌നിക്കിന് പോയിരിക്കുകയായിരുന്നു. ഇങ്ങനെയാണോ ഒരു പാര്‍ട്ടി നേതാവ് പ്രവര്‍ത്തിക്കേണ്ടത് ?. കോണ്‍ഗ്രസ് ഈ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഗുണം ലഭിക്കുക ബിജെപിക്കാണ്.
മഹാസഖ്യത്തിനു പ്രതിബന്ധമാവുകയാണ് കോൺഗ്രസ്. അവർ 70 സ്ഥാനാർഥികളെ നിർത്തി. പക്ഷേ 70 പൊതുറാലികൾ പോലും സംഘടിപ്പിച്ചില്ല. രാഹുൽ ഗാന്ധി മൂന്നു ദിവസം മാത്രമാണ് പ്രചാരണത്തിനു വന്നത്. പ്രിയങ്ക ഗാന്ധി വന്നതേയില്ല. ബിഹാറിന് അത്ര പരിചയമില്ലാത്തവരാണ് ഇവിടെ എത്തിയത്. ഇതു ശരിയല്ല.
ബിഹാറിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകളിൽ മത്സരിക്കുകയെന്നതാണ് കോൺഗ്രസ് രീതി. എന്നാൽ പരമാവധി ഇടങ്ങളിൽ ജയിക്കുകയെന്നത് സംഭവിക്കാറില്ല. അവർ ഇതേപ്പറ്റി കൂടി ചിന്തിക്കണം’ ആർജെഡി നേതാവ് ശിവാനന്ദ് തിവാരി വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
ആർജെഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവ ഒരുമിച്ച് മഹാസഖ്യമായാണ് ബിഹാറിൽ മത്സരിച്ചത്. 75 സീറ്റ് നേടി ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇടതുപാർട്ടികൾ 29 സീറ്റിൽ മൽസരിച്ച് 16 സീറ്റ് കരസ്ഥമാക്കി. അതേസമയം 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 ഇടത്താണ് വിജയിക്കാനായത്. കോൺഗ്രസിന്റെ മോശം പ്രകടനമാണ് അധികാരം നഷ്ടപ്പെടുത്തിയതെന്ന് മഹാസഖ്യത്തിനുള്ളിൽ അഭിപ്രായമുണ്ട്.
അതിനിടെ ശിവാനന്ദ് തിവാരിയുടെ പ്രതികരണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രേം ചന്ദ്ര മിശ്ര രംഗത്തെത്തി. സഖ്യകക്ഷി നേതാവിന്റെ വാക്കുകൾ അനുചിതവും അസ്വീകാര്യവുമാണ്. കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും കുറിച്ച് ബിജെപി നേതാക്കളായ ഗിരിരാജ് സിങും സയ്യിദ് ഷാനവാസ് ഹുസൈനും പ്രതികരിക്കുന്നതുപോലെ ആർജെഡി നേതാവ് പറയരുതായിരുന്നു എന്നും പ്രേം ചന്ദ്ര മിശ്ര അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ