ചണ്ഡിഗഡ് : സഹോദരങ്ങളുടെ മക്കൾ തമ്മിൽ വിവാഹിതരാകുന്നത് നിയമവിരുദ്ധമെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി. 21 വയസുകാരൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. സഹോദരങ്ങളുടെ മക്കൾ തമ്മിൽ വിവാഹിതരാകുന്നത് നിയമവിരുദ്ധമാണ്. അതിനാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ വിവാഹിതരാകുമെന്നുള്ള അപേക്ഷ നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൈവശപ്പെടുത്തൽ, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി യുവാവിനെതിരെ ലുധിയാന പൊലീസ് ഓഗസ്റ്റ് 18 ന് കേസെടുത്തിരുന്നു. യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ, പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നും ഇരുവരും അടുത്ത ബന്ധുക്കളാണെന്നും ജാമ്യാപേക്ഷയെ എതിർത്ത സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
യുവാവിന്റെ ഹർജി തള്ളിയ കോടതി, ഇരുവർക്കും സംരക്ഷണം ഉറപ്പാക്കണമെന്നു വ്യക്തമാക്കി. എന്നാൽ ഹർജിക്കാരുടെ നിയമലംഘനത്തിന് നിയമനടപടി സ്വീകരിക്കുന്നതിൽ നിന്നുള്ള സംരക്ഷണമല്ല ഇതെന്നും കോടതി വ്യക്തമാക്കി.തുടർന്ന് ഇരുവരും വീണ്ടും ഹർജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
ഈ ഹർജി പരിഗണിക്കവെയാണ് സഹോദരങ്ങളുടെ മക്കൾ തമ്മിൽ വിവാഹിതരാകുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. വാദങ്ങൾ സമർപ്പിക്കാൻ ഹർജിക്കാരുടെ അഭിഭാഷകൻ കൂടുതൽ സമയം ആവശപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്കു മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ