നഗ്രോട്ട ഏറ്റുമുട്ടൽ : പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ; ജമ്മുവില്‍ രണ്ട് ഭീകരര്‍ കൂടി പിടിയില്‍

നൗഷേരയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവെപ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു
നഗ്രോട്ട ഏറ്റുമുട്ടൽ : പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ; ജമ്മുവില്‍ രണ്ട് ഭീകരര്‍ കൂടി പിടിയില്‍

ന്യൂഡല്‍ഹി : നഗ്രോട്ട ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ വിളിപ്പിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്. ഭീകരരുടെ നുഴഞ്ഞുകയറ്റം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഇന്നിവയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്നലെ നഗ്രോട്ടയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. 

നഗ്രോട്ട ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി  നരേന്ദ്രമോദി ഇന്നലെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ത്യയില്‍ വന്‍തോതില്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിട്ടുവെന്നാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ച രഹസ്യാന്വേഷണ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

അതിനിടെ അതിര്‍ത്തി പ്രദേശമായ നൗഷേരയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ വീരമൃത്യു വരിച്ചു. സൈന്യംവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ജമ്മു കശ്മീരില്‍ നിന്നും രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടി. ജമ്മു അവന്തിപോര സെക്ടറില്‍ നിന്നാണ് ഭീകരരെ പിടിച്ചത്. ഇവരില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com