ചെന്നൈ: 42 വർഷം മുമ്പ് മോഷണം പോയ മൂന്ന് വിഗ്രഹങ്ങൾ നാഗപട്ടണം അനന്തമംഗലത്തെ പുരാതന ക്ഷേത്രത്തിൽ തിരിച്ചെത്തി. ലണ്ടനിൽ നിന്നാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്.
15ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് രാജഗോപാലസ്വാമി ക്ഷേത്രം. 1978 ൽ രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിങ്ങനെ നാല് വെങ്കല വിഗ്രഹങ്ങളാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടത്. പുരാവസ്തു ശേഖരിക്കുന്ന ലണ്ടൻ സ്വദേശിയിൽനിന്ന് ഈ വർഷം സെപ്തംബറിലാണ് മോഷ്ടിക്കപ്പെട്ട നാല് വിഗ്രഹങ്ങളിൽ മൂന്നെണ്ണം കണ്ടെത്തിയത്. ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് വിഗ്രഹങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറി.
അന്താരാഷ്ട്ര വിപണിയിൽ കരകൗശല വസ്തുക്കൾ വിൽക്കുന്നത് നിരീക്ഷിക്കുന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള സംഘടനയാണ് വിഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. ഹനുമാന്റെ വിഗ്രഹം ഇതുവരെയും കണ്ടെത്തിയിട്ടില്ല. നവംബർ 25 ന് വിഗ്രഹം പുനഃപ്രതിഷ്ഠ നടത്തുമെന്ന് അധികൃതർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ