24 മണിക്കൂറിനകം ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടും; 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, ജാഗ്രത 

നിവാര്‍ ചുഴലിക്കാറ്റ് നാളെ തമിഴ്‌നാട്- പുതുച്ചേരി തീരം തൊടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നിവാര്‍ ചുഴലിക്കാറ്റ് നാളെ തമിഴ്‌നാട്- പുതുച്ചേരി തീരം തൊടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിവാര്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് 24 മണിക്കൂറിനകം തമിഴ്‌നാട്- പുതുച്ചേരി തീരത്ത് വീശിയടിക്കും. പുതുച്ചേരിയിലെ കാരക്കലിനും തമിഴ്‌നാട്ടിലെ മാമല്ലപുരത്തിനും ഇടയില്‍ തീരം തൊടുന്ന ചുഴലിക്കാറ്റില്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രമായി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റില്‍ ജാഗ്രത പാലിക്കണം.  തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി എന്നിവടങ്ങളിലാണ് ഇത് ഭീഷണിയാവുക.  മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച വരെ കടലില്‍ പോകരുത്. ചുഴലിക്കാറ്റ് തീരം തൊടുമ്പോള്‍ കാറ്റിന്റെ വേഗത 90 കിലോമീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലാണ് നീങ്ങുന്നത്.

അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട ഗതി ചുഴലിക്കാറ്റ് പടിഞ്ഞാറുള്ള സോമാലിയ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. തെക്കുപടിഞ്ഞാറന്‍ അറബിക്കടലിലാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com