റായ്പൂർ: സന്താന സൗഭാഗ്യത്തിന് വിചിത്രാചാരവുമായി ഛത്തീസ്ഗഢിലെ ധമതാരി ജില്ലയിലെ ഒരു ക്ഷേത്രം. കുട്ടികളില്ലാത്ത സ്ത്രീകളെ നിലത്ത് കിടത്തി അവരുടെ ശരീരത്തെ ചവിട്ടി പൂജാരികള്‍ നടക്കുന്നതാണ് ആചാരം. ഇങ്ങനെ ചെയ്താൽ അങ്കാര്‍മോതി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും സ്ത്രീകള്‍ക്ക് സന്താനസൗഭാഗ്യം ലഭിക്കുമെന്നുമാണ് വിശ്വാസം.
എല്ലാവർഷവും ഈ ആചാരം നടത്താറുണ്ട്. മധായി മേള എന്നാണ് ഈ ചടങ്ങിന്റെ പേര്. ദീപാവലി കഴിഞ്ഞുള്ള ആദ്യവെള്ളിയാഴ്ചയാണ് ചടങ്ങ്
ഈ മേഖലയിലെ ഗോത്രവിഭാഗക്കാരടക്കം ആയിരക്കണക്കിനാളുകളാണ് ഈ വര്‍ഷത്തെ ചടങ്ങില്‍ പങ്കെടുത്തത്. ഇത്തവണ നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലത്ത് കമിഴ്ന്നുകിടക്കുന്ന സ്ത്രീകള്‍ക്ക് മുകളിലൂടെ മന്ത്രോച്ഛാരണങ്ങളുമായി പൂജാരിമാര്‍ നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിശ്വാസികള്‍ തടിച്ചുകൂടിയതും വീഡിയോയിൽ വ്യക്തമാണ്.
കഴിഞ്ഞ 500 വര്‍ഷത്തോളമായി മുടങ്ങാതെ ആചരിച്ചുവരുന്ന ചടങ്ങാണ് മധായി മേളയെന്ന് ചടങ്ങ് സംഘടിപ്പിക്കുന്ന ആദിശക്തി മാ അങ്കാര്‍മോതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ആര്‍.എന്‍ ധ്രുവ് പറഞ്ഞു. 'വലിയ വിശ്വാസത്തോടെയാണ് ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുന്നത്. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് ചടങ്ങില്‍ പങ്കെടുത്തതിനുശേഷം കുട്ടികള്‍ ഉണ്ടായിട്ടുണ്ട്. അത് അത്ഭുതമാണ്. ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്യരുത്', അദ്ദേഹം പറഞ്ഞു.
അതേസമയം വിചിത്രമായ ഈ ആചാരത്തെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. 'വിശ്വാസത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍ ഈ ചടങ്ങ് തീര്‍ത്തും അശാസത്രീയമാണ്, ശരീരത്തിന് മുകളിലൂടെ നടക്കുന്ന ആചാരം സ്ത്രീകളില്‍ മുറിവോ ചതവോ പോലുള്ള അപകടങ്ങള്‍ ഉണ്ടാക്കിയേക്കാം. യുക്തിരഹിതമായ ഇത്തരം ആചാരങ്ങളില്‍ ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നത് ആശ്ചര്യപ്പെടുത്തുന്നു. കോവിഡ് മഹാമാരിക്കാലമായിട്ടുപോലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ജില്ലാഭരണകൂടം യാതൊരുവിധത്തിലുമുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇത് തടയാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടും', ഡോ. ദിനേഷ് മിശ്ര പ്രതികരിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന ചടങ്ങില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജില്ലാഭരണകൂടം തയ്യാറായിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ