നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴ, പുതുച്ചേരിയില്‍ ഒരു മരണം, വിമാനങ്ങള്‍ റദ്ദാക്കി

നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

ചെന്നൈ:നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ തമിഴ്‌നാട്ടില്‍ കനത്ത മഴ. ചെന്നൈയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈ എയര്‍പോര്‍ട്ടില്‍ കണ്‍ട്രോള്‍ റൂം തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് രാത്രി 9.15 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ട്രിച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് രാത്രി 11.25 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ചെന്നൈയില്‍ നിന്ന് ട്രിച്ചിയിലേക്ക് രാത്രി 8.35 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം എന്നിവയാണ് റദ്ദാക്കിയത്.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ പുതുച്ചേരിയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ സബര്‍ബന്‍ ട്രെയിനുകള്‍ ബുധനാഴ്ച രാവിലെ വരെ റദ്ദാക്കി. ചെന്നൈ-എഗ്മോര്‍ അനന്തപുരി സ്‌പെഷ്യല്‍, ചെന്നൈ-കൊല്ലം അനന്തപുരി സ്‌പെഷ്യല്‍ ,ചെങ്കോട്ട -മധുരൈ വഴിയുള്ള കൊല്ലം-ചെന്നൈ എഗ്മോര്‍, ചെന്നൈ-കൊല്ലം എഗ്മോര്‍ എന്നീ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദ് ചെയ്തു. ചെന്നൈയിലും പരിസരപ്രദേശത്തമുള്ള പ്രധാനപ്പെട്ട മൂന്ന് പോര്‍ട്ടുകള്‍ അടച്ചു. 

അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. നാഗപട്ടണം,രാമേശ്വരം തീരങ്ങളില്‍ നാവികസേനയുടെ ഏഴ് സംഘങ്ങളെ വിന്യസിച്ചു. രണ്ട് ഹെലികോപ്റ്ററുകള്‍, എയര്‍ ആംബുലന്‍സ് എന്നിവയടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ടോടെ നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാരയ്ക്കലിനും മാമ്മല്ലപുരത്തിനും ഇടയില്‍ വൈകിട്ട് അഞ്ച് മണിയോടെയാകും ചുഴലിക്കാറ്റ് തീരം തൊടുക. ഇതിന് മുന്നോടിയായി തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ കഴിഞ്ഞദിവസം മുതല്‍ കനത്ത മഴ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com