ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റേത് തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങങ്ങളാണ് എന്ന് ആരോപിച്ച് ട്രേഡ് യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സമ്മിശ്ര പ്രതികരണം. കേരളം, ബംഗാള്‍, തമിഴ്‌നാട്, ത്രിപുര,ഒഡീഷ എന്നിവിടങ്ങളില്‍ ബന്ദ് പൂര്‍ണമാണ്. മറ്റിടങ്ങളില്‍ തൊഴിലാളി സംഘടനകളുടെ നേത്വത്തില്‍ കൂറ്റന്‍ മാര്‍ച്ചുകള്‍ നടന്നു. കേരളത്തില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബംഗാളില്‍ പലയിടത്തും ഇടത് സംഘടന പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തി. ഒഡീഷയിലെ ഭുവനേശ്വറില്‍ തൊഴിലാളികള്‍ പടുകൂറ്റന്‍ പ്രകടനം നടത്തിയത് ഗതാഗത തടസ്സം സൃഷ്ടിച്ചു.
ഡല്‍ഹിയില്‍ തൊഴിലാളികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. തൃപുരയില്‍ സിപിഎം, സിപിഐ ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇടത് പാര്‍ട്ടികള്‍ ആരോപിച്ചു.
അതേസമയം, പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് ഹരിയാനയില്‍ പൊലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. കര്‍ഷകരെ പിരിച്ചുവിടാന്‍ ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച പൊലീസ്, ലാത്തിചാര്‍ജ് നടത്തി.
ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വരുമാന നികുതിക്കു പുറത്തുള്ള എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ ധനസഹായം, എല്ലാവര്‍ക്കും ഓരോ മാസവും 10 കിലോ സൗജന്യ റേഷന്‍, തൊഴിലുറപ്പുതൊഴില്‍ ദിനങ്ങള്‍ ഇരുനൂറാക്കി വര്‍ധിപ്പിക്കുക വേതനം കൂട്ടുക, കര്‍ഷകദ്രോഹ നിയമങ്ങളും തൊഴിലാളിദ്രോഹ ചട്ടങ്ങളും പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ നിര്‍ബന്ധിത വിരമിക്കലിന് വഴിയൊരുക്കുന്ന സര്‍ക്കുലര്‍ പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ