ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന കോവിഡ് വാക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേരിട്ട് വിലയിരുത്തും. അഹമ്മദാബാദിലെ സൈഡസ് ബയോടെക്, പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബ് എന്നിവിടങ്ങളിൽ വാക്സിൻ അവലോകന യോഗത്തിനായി പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തും.
വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ വ്യക്തമാക്കിയത്. ശാസ്ത്രജ്ഞർ വാക്‌സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. നൂറ് മില്യൺ കൊവിഷീൽഡ് (കൊവിഡ് വാക്‌സിൻ) ജനുവരിയോടെ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല അറിയിച്ചത്. ഫെബ്രുവരിയോടെ ഇത് ഇരട്ടിയാകുമെന്നും അദ്ദേഹം ദേശിയ മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു.
അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയിൽ നിലവിൽ അഡ്വാൻസ്ഡ് ഘട്ടത്തിൽ എത്തിയിരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്‌സഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടേയുള്ളു. സൈഡസ് കഡില രണ്ടാം ഘട്ടം പൂർത്തിയാക്കി. ഡോ.റെഡ്ഡീസ് നടത്തുന്ന റഷ്യയുടെ സ്പുട്‌നിക് V ന്റെ പരീക്ഷണം 2-3 ഘട്ടങ്ങളിലാണ്. ബയോളജിക്കൽ ഇ എന്ന വാക്‌സിനാകട്ടെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ