ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹാഥ്‌രസില്‍ 19 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്താന്‍ പ്രതികളെ പ്രേരിപ്പിച്ചത് മുന്‍ വൈരാഗ്യമെന്ന് പൊലീസ്. നേരത്തെയും പ്രതികള്‍ യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ രവിയും സന്ദീപും രാമുവും ബന്ധുക്കളാണ്. ഇവരുടെ വീടിന് സമീപത്താണ് യുവതി താമസിച്ചിരുന്നത്. പ്രതികളുടേയും യുവതിയുടെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയിലായിരുന്നു. 2001ല്‍ യുവതിയുടെ മുത്തച്ഛനെ പ്രതികളുടെ കുടുംബാംഗങ്ങള്‍ മര്‍ദ്ദിച്ചിരുന്നു.
ഈ കേസില്‍ നരേന്ദ്ര, രവി എന്നിവരെ 20 ദിവസം ജയിലില്‍ അടച്ചിരുന്നു. അന്നുമുതല്‍ ആരംഭിച്ച കുടിപ്പകയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്താനും രവി ഉള്‍പ്പടെയുളള പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് പൊലിസ് നിഗമനം.
അതേസമയം പൊലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതിയില്‍ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പൊലീസ് തെളിവ് നശിപ്പിച്ചതായി യുവതിയുടെ കുടുംബം ആരോപിച്ചതിനാല്‍ നിഷ്പക്ഷ അന്വേഷണം സാധ്യമല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അല്ലെങ്കില്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിക്കണം. കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. അതിനിടെ, നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയതായി പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. ഇന്നലെ പെണ്‍കുട്ടിയുടെ കുടുംബവുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ