വനിതാ എംപിയുടെ ബ്ലൗസില്‍ പിടിച്ചുവലിച്ചു, അപമര്യാദയായി പെരുമാറി, ഡെറിക് ഒബ്രയാനെ നിലത്ത് തളളിയിട്ടു; ഹാഥ്‌രസില്‍ വീണ്ടും പൊലീസ് അതിക്രമം (വീഡിയോ)

ഉന്തിലും തള്ളിലും ഒബ്രയാന്‍ അടക്കമുള്ള നേതാക്കള്‍ നിലത്തു വീണു
പൊലീസുമായുളള ഉന്തിലും തളളിലും ഡെറിക്  ഒബ്രയാന്‍ നിലത്തുവീണപ്പോള്‍
പൊലീസുമായുളള ഉന്തിലും തളളിലും ഡെറിക് ഒബ്രയാന്‍ നിലത്തുവീണപ്പോള്‍

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശ് ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 20കാരിയുടെ കുടുംബാംഗങ്ങളെ കാണാന്‍ ശ്രമിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രയാനേയും സംഘത്തേയും യുപി പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും ഒബ്രയാന്‍ അടക്കമുള്ള നേതാക്കള്‍ നിലത്തു വീണു. തൃണമൂല്‍ സംഘത്തിലെ വനിതാ എംപി പ്രതിമ മണ്ടലിനോട് പൊലീസുകാരുടെ ഇടയില്‍ വെളള ഷര്‍ട്ടും ഹെല്‍മെറ്റും ധരിച്ച ആള്‍ അപമര്യാദയായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ട ഡെറിക് ഒബ്രയാന്‍ ഇടപെടുകയായിരുന്നു. ഒബ്രയാനെ നിലത്തേയ്ക്ക് തളളിയിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ  ഡെറിക് ഒബ്രയാനെയും സംഘത്തെയും ഒന്നര കിലോമീറ്റര്‍ അകലെയാണ് പൊലീസ് തടഞ്ഞത്.

ഗ്രാമത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് പ്രതിമ മണ്ടല്‍ ഉള്‍പ്പെടെയുളള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. കുറഞ്ഞ പക്ഷം സ്ത്രീകളെയെങ്കിലും പോകാന്‍ അനുവദിക്കണമെന്ന് ഡെറിക് ഒബ്രയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പൊലീസുകാരും തമ്മിലുളള വാക്കേറ്റം ഉന്തിലും തളളിലും കലാശിക്കുകയായിരുന്നു. മുന്നോട്ടുപോകുന്നത് തടഞ്ഞുകൊണ്ട് തോളില്‍ പിടിച്ച ആളില്‍ നിന്ന് പ്രതിമ മണ്ടലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡെറിക് ഒബ്രയാന് നേരെ പൊലീസ് തിരിഞ്ഞത്. വനിതാ പൊലീസുകാര്‍ തങ്ങളുടെ ബ്ലൗസില്‍ പിടിച്ചുവലിക്കുകയും എംപി പ്രതിമ മണ്ടലിനെ ലാത്തിചാര്‍ജ് ചെയ്തതായും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമ്മത താക്കൂര്‍ ആരോപിച്ചു. ഉന്തിലും ഉന്തിലും പ്രതിമ മണ്ടല്‍ നിലത്തുവീണു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എംപിയോട് അപമര്യാദയായി പെരുമാറിയതായി മമത താക്കൂര്‍ ആരോപിക്കുന്നു.

എന്നാല്‍ എംപിമാരോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു. ഇന്നലെ യുവതിയുടെ വീട്ടിലേക്ക് പോകാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക വാദ്രയെയും പൊലീസ് തടഞ്ഞിരുന്നു. ഉന്തിലും തളളിലും രാഹുല്‍ ഗാന്ധി നിലത്തുവീണത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയത്. 

ഹാഥ്‌രസ് സംഭവത്തില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ ജന്തര്‍ മന്തറില്‍ നിന്നുമാണ് ഭീം ആര്‍മി ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. അതേസമയം മാര്‍ച്ച് തടയുമെന്ന വ്യക്തമാക്കിയ ഡല്‍ഹി പൊലീസ് ഇന്ത്യാഗേറ്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com