ലഖ്നൗ: തന്റെ മകൾ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹാഥ്‌രസിലെ ദളിത് പെൺകുട്ടിയുടെ പിതാവ്. ഉത്തർപ്രദേശ് പൊലീസിൽ തങ്ങൾ വിശ്വാസമില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പൊലീസ് ഇപ്പോൾ ചെയ്യുന്നത് അംഗീകരിക്കാനാകുന്നില്ല. തങ്ങളെ വീടിനു പുറത്തേക്ക് പോലും വിടുന്നില്ല. ആരോടും സംസാരിക്കാനാകുന്നില്ല. വീടും പരിസരവും മുഴുവൻ പൊലീസാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
നീതി ഉറപ്പാക്കാനാണ് പൊലീസ് അന്വേഷണമെന്ന് സർക്കാർ പറഞ്ഞു. എന്നാൽ, സിബിഐ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. അതിനിടെ പൊലീസ് അന്വേഷണത്തിനെതിരായ കുടുംബത്തിന്റെ പ്രസ്താവന പിൻവലിക്കാൻ ജില്ലാ മജിസ്ട്രേറ്റ് സമ്മർദ്ദം ചെലുത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
സംഭവത്തിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മനഃസാക്ഷിയെ നടുക്കുന്ന സംഭവമാണ് നടന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കോടതിയിൽ ഹാജരാവാൻ നിർദേശിച്ച് ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് നോട്ടീസ് അയച്ചു. യുപി അഡീഷനൽ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, എഡിജിപി, ഹാഥ്‌രസ് ജില്ലാ മജിസ്‌ട്രേറ്റ്, സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവരോടാണ് മാസം 12 ന് ഹാജരാകാൻ ജസ്റ്റിസുമാരായ രാജൻ റോയ്, ജസ്പ്രീത് സിങ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കാനും കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ