ലക്‌നൗ: കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഹാഥ്‌രസ് ജില്ലാ കലക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും. പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ ജില്ലാ കലക്ടറെ സംരക്ഷിക്കുകയാണെന്ന് പാര്‍ട്ടികള്‍ ആരോപിച്ചു.
'മാധ്യമങ്ങള്‍ എല്ലാം വൈകാതെ സ്ഥലം വിടും, ഞങ്ങള്‍ ഇവിടെയൊക്കെത്തന്നെ കാണും' എന്ന് പെണ്‍കുട്ടിയുടെ ബന്ധുവിനോട് കലക്ടര്‍ പറയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിലപാടു മയപ്പെടുത്താനും സര്‍ക്കാര്‍ പറയുന്നത് അനുസരിക്കാനുമാണ് കലക്ടര്‍ ആവശ്യപ്പെട്ടതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.
കലക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഏതാനും പൊലീസുകാരെ സസ്പന്‍ഡ് ചെയ്ത് യോഗി ആദിത്യനാഥ് സര്‍ക്കാരിനു കൈകഴുകാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു. കലക്ടറുടെ ഫോണ്‍ സംഭാഷണ വിവരങ്ങള്‍ പരസ്യമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ഹാഥ്‌രസിലേക്ക് മാധ്യമങ്ങളെ തടഞ്ഞതും കലക്ടറുടെ നിര്‍ദേശപ്രകാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ കുടുംബം മാധ്യമങ്ങളോടു സംസാരിക്കുന്നതു വിലക്കിയത് കലക്ടര്‍ ആണെന്നാണ്‌സൂചന.
അതിനിടെ ഹാഥ്‌രസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി മരിച്ചതില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ജില്ലാ കലക്ടറുടെ വീട്ടിനു മുന്നില്‍ മാലിന്യക്കൂമ്പാരം നിക്ഷേപിച്ചു. ഹാഥ്‌രസിലെ ജില്ലാ കലക്ടര്‍ പ്രവീണ്‍ കുമാറിന്റെ ജയ്പുരിലെ വീട്ടിനു മുന്നിലാണ് മാലിന്യം കൂട്ടിയിട്ടതായി കണ്ടെത്തിയത്.
പ്രവീണ്‍ കുമാറിന്റെ ജയ്പുരിലെ വീട്ടിനു പുറത്താണ് മാലിന്യം കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഈ വീട് വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ