ന്യൂഡല്‍ഹി; ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഹാഥ് രസിലേക്ക്. പ്രിയങ്ക ഗാന്ധിയ്ക്കും മറ്റു കോണ്‍ഗ്രസ് എംപിമാര്‍ക്കുമൊപ്പം ഇന്ന് ഉച്ചയ്ക്ക് ശേഷമാകും രാഹുല്‍ ഉത്തര്‍പ്രദേശിലേക്ക് പോവുക. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ് രസില്‍ പോയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് രാഹുല്‍ ഗാന്ധിയെ തടയുകയും കയ്യേറ്റം നടത്തുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ പൊലീസുകാര്‍ തള്ളി വീഴ്ത്തുകയായിരുന്നു. അതിന് പിന്നാലെ രാഹുലിനേയും പ്രിയങ്കയേയും കസ്റ്റഡിയില്‍ എടുത്ത് ഇവരെ ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു. രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ അതിക്രമം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് യുപി ഗവണ്‍മെന്റെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നുള്ള ആവശ്യവും ശക്തമായി. അതിന് പിന്നാലെയാണ് വീണ്ടും ഹാഥ്രസ് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം.
അതിനിടെ പെൺകുട്ടിയുടെ വീട്ടുകാരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള തീരുമാനത്തിലാണ് യുപി സർക്കാർ. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള ഉത്തരവിറക്കിയത്. പെൺകുട്ടിയുടെ കുടുംബത്തെ തടങ്കലിലാക്കിയതിന് പിന്നാലെ നുണപരിശോധന നടത്താനുള്ള തീരുമാനം വിവാദമായിരിക്കുകയാണ്. ഉത്തർപ്രദേശ് പൊലീസിന്റെ നടപടിയെ വിമർശിച്ച് ബിജെപി മുതിർന്ന നേതാവ് ഉമാ ഭാരതി രംഗത്തെത്തിയിരുന്നു. അന്വേഷണത്തിൽ സംശയമുണ്ടെന്നാണ് അവർ പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ