ലക്‌നൗ: ഹാഥ്‌രസിലെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ പ്രതികള്‍ ബലംപ്രയോഗിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും അലിഗഡ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ലൈംഗിക പീഡനവിവരം പെണ്‍കുട്ടി ഡോക്ടര്‍മാരെ അറിയിക്കുന്നത് എട്ട് ദിവസത്തിന് ശേഷമാണ്. അബോധവാസ്ഥയിലായതിനെ തുടര്‍ന്നാണ് ഈ വിവരം അറിയിക്കാന്‍ കഴിയാതിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ മെഡിക്കോലീഗല്‍ എക്‌സാമിനേഷന്‍ റിപ്പോര്‍ട്ടിലാണ് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നത്. ബലം പ്രയോഗിച്ച് യോനിയിലേക്ക് ലിംഗം കയറ്റിയതിന്റെയും ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതിന്റെയും ലക്ഷണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ബലാത്സംഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ആഗ്രയിലെ സര്‍ക്കാര്‍ ഫോറന്‍സിക് ലാബില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുമായി നിര്‍ദേശിക്കുകയുമാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.'പരിശോധനയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാഫലം വന്നതിന് ശേഷമേ ലൈംഗികപീഡനം നടന്നോ എന്ന് ഉറപ്പിക്കാനാകൂ.' പരിശോധന നടത്തിയ ഡോ.ഫൈസ് അഹ്മദ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താന്‍ കഴിയില്ല. ഇക്കാര്യത്തില്‍ അതുണ്ടായോ എന്ന് പരിശോധിക്കേണ്ടത് പോലീസാണ്. ഒരുപക്ഷേ കൂട്ടബലാത്സംഗത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ പ്രതികള്‍ ഇത്തരത്തില്‍ മുന്‍കരുതലുകള്‍ സ്വീകരച്ചിട്ടുണ്ടാകാമെന്ന നിഗമനവും ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ യുവതി ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് യുപി സര്‍ക്കാരും പൊലീസും ആവര്‍ത്തിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടിന് തീര്‍ത്തും വിരുദ്ധമാണ് മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്.
ബലാത്സംഗത്തിന് ഇരയായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫോറന്‍സിക് ലാബിലേക്ക് സാംപിളുകള്‍ അയച്ചത്. സാംപിളുകള്‍ അയക്കാന്‍ വൈകിയതിനാല്‍ നിര്‍ണായകമായ തെളിവുകള്‍ നഷ്ടടപ്പെട്ടിട്ടുണ്ടായേക്കാമെന്ന വിലയിരുത്തലും ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ