'സ്‌നേഹിച്ച് വിവാഹം ചെയ്ത ഭാര്യയെ നഷ്ടപ്പെടരുത്', അഞ്ചു വയസുളള മകനെ ഉപേക്ഷിച്ചു; തട്ടിക്കൊണ്ടുപോയതായി പരാതി, നാടകം പൊളിച്ച് പൊലീസ് 

ഭാര്യയുമായുളള വിവാഹബന്ധം തകരാതിരിക്കാന്‍ അഞ്ചു വയസുളള മകനെ ഉപേക്ഷിച്ച് 25കാരന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഭാര്യയുമായുളള വിവാഹബന്ധം തകരാതിരിക്കാന്‍ അഞ്ചു വയസുളള മകനെ ഉപേക്ഷിച്ച് 25കാരന്‍. നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മകനെ തട്ടിക്കൊണ്ടുപോയതായി അച്ഛന്‍ വ്യാജ പരാതി നല്‍കി. ഇത് നാടകമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് കുട്ടിയെ കണ്ടെത്തുകയും അച്ഛനെതിരെ കേസെടുക്കുകയും ചെയ്തു.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ആറു വര്‍ഷം മുന്‍പ് സരോജ് എന്ന 23കാരിയെ പ്രണയവിവാഹം ചെയ്ത സാഹേബ് ചൗധരിയാണ് ഭാര്യയൊടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഈ കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ടെക്‌സ്റ്റെല്‍സ് ജീവനക്കാരാണ്. വാടകവീട്ടിലാണ് താമസം. ലോക്ഡൗണിനിടെ, അഭിപ്രായവ്യത്യാസങ്ങള്‍ മൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന വിവാഹബന്ധത്തിന് മകന്‍ തടസ്സമാണെന്ന് സാഹേബ് ചൗധരി വിചാരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹബന്ധം തകരാതിരിക്കാന്‍ മകനെ ഉപേക്ഷിക്കാന്‍ സാഹേബ് ചൗധരി തീരുമാനിക്കുകയായിരുന്നു.

ശനിയാഴ്ച വീട്ടില്‍ ഭാര്യയില്ലാത്ത സമയത്ത് മകനെ ഉപേക്ഷിക്കാന്‍ സാഹേബ് ചൗധരി പദ്ധതിയിടുകയായിരുന്നു. മകനെയും കൊണ്ട് പുറത്തുപോയ ശേഷം ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് പരാജയപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മകനെ തട്ടിക്കൊണ്ടുപോയി എന്ന അച്ഛന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ബസ് ഡിപ്പോയിലാണ് മകനെ ഉപേക്ഷിച്ച് 25കാരന്‍ കടന്നുകളഞ്ഞത്. മകനെ മനഃപൂര്‍വ്വം ഉപേക്ഷിക്കാന്‍ ശ്രമിച്ച അച്ഛനെതിരെ പൊലീസ് കേസെടുത്തു. അയല്‍വാസികള്‍ നല്‍കിയ സൂചനകളാണ് ഇതിന് പിന്നില്‍ ചൗധരിയാണെന്ന് കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. ഭാര്യയെ ഇയാള്‍ വിവരം അറിയിച്ചിരുന്നില്ല. ഇതില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com