'ദലിതരെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല; ജുഡീഷ്യല്‍ അന്വേഷണം വേണം'; ഇടത് നേതാക്കള്‍ ഹാഥ്‌രസില്‍ (വീഡിയോ)

'ദലിതരെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല; ജുഡീഷ്യല്‍ അന്വേഷണം വേണം'; ഇടത് നേതാക്കള്‍ ഹാഥ്‌രസില്‍ (വീഡിയോ)

ഹാഥ്‌രസ്: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് ഇടത് നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ബൃന്ദ കാരാട്ട്, അമര്‍ജിത് കൗര്‍ എന്നിവരാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. ഇവര്‍ക്കൊപ്പം സിപിഐ ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഗിരിഷ് ശര്‍മ, സിപിഎം സംസ്ഥാന സെക്രട്ടറി ഹീരലാല്‍ യാദവ് എന്നിവരും ഉണ്ടായിരുന്നു. 

ഇത് രണ്ടാമത്തെ തവണയാണ് ഇടത് നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നത്. നേരത്തെ, സിപിഐ നേതാവ് ആനി രാജയുടെ നേൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. 

കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഏജന്‍സികളുടെ ഒരു അന്വേഷണവും ഈ വിഷയത്തില്‍ ശരിയാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു. 

ബിജെപി ഭരണത്തില്‍ ദലിത് കുടുംബങ്ങളെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ലെന്നും അവര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും സിപിഐ  ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.  

കൊലപാതകം നടന്ന് ഇത്രയും നാളായിട്ടും പെണ്‍കുട്ടിക്ക് നേരെ നടന്ന ആക്രമണം തെറ്റാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com