ബംഗളൂരു:ഒരു മാസം മുന്‍പ് ഒളിച്ചോടിയ വ്യത്യസ്ത മതത്തില്‍പ്പെട്ട കമിതാക്കളോട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി 24കാരനെ കാമുകിയുടെ അച്ഛന്‍ കൊലപ്പെടുത്തി. മകന്റെയും മറ്റു ചിലരുടെയും സഹായത്തോടെ പെണ്‍കുട്ടിയുടെ അച്ഛന്‍ കാമുകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ കാമുകിയുടെ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ടുപേര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ തുടരുന്നു.
കര്‍ണാടകയില്‍ ബംഗളൂരുവിന് വെളിയിലാണ് സംഭവം. വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ ആയതുകൊണ്ട് ഇരുവരുടെയും പ്രണയത്തിന് വീട്ടുകാര്‍ എതിരായിരുന്നു. എങ്കിലും എതിര്‍പ്പുകള്‍ അവഗണിച്ച് ഒരുമിച്ച് ജീവിക്കാന്‍ ഒരുമാസം മുന്‍പ് 24കാരനും യുവതിയും ഒളിച്ചോടുകയായിരുന്നു. 2017ല്‍ ഫാക്ടറിയില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും പരസ്പരം അടുക്കുകയായിരുന്നു.
അഭിപ്രായവൃത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നും കല്യാണത്തെ കുറിച്ച് തീരുമാനിക്കാമെന്നും പറഞ്ഞാണ് കെ ലക്ഷ്മിപതിയെ യുവതിയുടെ വീട്ടുകാര്‍ വിളിച്ചത്. ചൊവ്വാഴ്ച മഗധി താലൂക്കില്‍ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. സംഭവസമയത്ത് യുവാവിന്റെ സഹോദരനും കൂടെ ഉണ്ടായിരുന്നു. സഹോദരന്‍ നോക്കിനില്‍ക്കേയാണ് ലക്ഷ്മിപതിയെ പെണ്‍കുട്ടിയുടെ അച്ഛന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് സഹോദരന്‍ നടരാജ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
യുവതിയുടെ അച്ഛനും സഹോദരനും ചേര്‍ന്ന് തങ്ങളെ രണ്ടുപേരെയും ഒപ്പം കൂട്ടി ആദ്യം പ്രാര്‍ത്ഥനാ മുറിയിലേക്ക് കൊണ്ടുപോയതായി നടരാജ് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മദ്യം നല്‍കി സല്‍ക്കരിച്ച ശേഷം യുവതിയുടെ അച്ഛന്‍ ലക്ഷ്മിപതിയെ അസഭ്യം പറയാന്‍ തുടങ്ങി. മതപരമായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ച കാമുകിയുടെ അച്ഛന്‍, തന്റെ മകളെ വിവാഹം കഴിക്കാമെന്ന് മോഹിക്കേണ്ട എന്നും പറഞ്ഞു. ലക്ഷ്മിപതി പ്രതിഷേധിച്ചു. ഒരു സംഘം ആളുകള്‍ വട്ടംകൂടി മര്‍ദ്ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു. സംഭവം പുറത്തറിഞ്ഞാല്‍ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നടരാജ് പരാതിയില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ