ശ്രീനഗർ: ജമ്മു കശ്മീരിലേക്ക് നിയന്ത്രണ രേഖ വഴി ആയുധങ്ങളും വെടിക്കോപ്പുകളും കടത്താനുള്ള പാകിസ്ഥാന്റെ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ജമ്മുവിലെ കേരാൻ സെക്ടറിലെ നിയന്ത്രണ രേഖയിലൂടെയാണ് ആയുധങ്ങളും വെടിക്കോപ്പുകളും കടത്താനുള്ള ശ്രമം നടന്നത്. എകെ 74 തോക്ക് ഉൾപ്പെടെയുള്ളവ അന്വേഷണ സംഘം പിടിച്ചെടുത്തു.
കിഷൻഗംഗ നദിയിലൂടെ മൂന്ന് പേർ ചേർന്ന് ചില സാധനങ്ങൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈന്യം സ്ഥലത്തെത്തി. നാല് എകെ 74 തോക്കുകളും തിരകളും ഉൾപ്പെടെയുള്ളവ കണ്ടെത്തി. പ്രദേശം സൈന്യം വളഞ്ഞതായും തിരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കേരൻ സെക്ടറിൽ, കിഷൻഗംഗ നദിയിലൂടെ എകെ 74 റൈഫിളുകളും വൻതോതിൽ വെടിക്കോപ്പുകളും കടത്താൻ പാകിസ്ഥാൻ ശ്രമിച്ചു. എന്നാൽ ജാഗരൂകരായ സൈന്യത്തിന്റെയും നിരീക്ഷണ സംവിധാനങ്ങളുടെയും സഹായത്തോടെ ഇവ പിടിച്ചെടുക്കാൻ സാധിച്ചു. പാകിസ്ഥാന്റെ ഉദ്ദേശ്യങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സംഭവമെന്ന് ചിനാർ കോർപ്‌സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ബിഎസ് രാജു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ