ന്യൂഡല്‍ഹി: പെണ്‍കുട്ടിയുമായുളള അടുപ്പത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ ദുരഭിമാനക്കൊല. 18കാരനെ പെണ്‍കുട്ടിയുടെ സഹോദരനടക്കമുള്ളവര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹി ആദര്‍ശ് നഗര്‍ സ്വദേശിയും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ രാഹുലാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടാണ് പത്ത് പേരടങ്ങുന്ന സംഘം രാഹുലിനെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
കോളജ് പഠനത്തിനൊപ്പം രാഹുല്‍ കുട്ടികള്‍ക്കായി ട്യൂഷന്‍ എടുത്തിരുന്നു. ട്യൂഷന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് സംഘം രാഹുലിനെ പുറത്തേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് തെരുവിലിട്ട് മര്‍ദിക്കുകയായിരുന്നു. അക്രമം കണ്ടെത്തിയ ചിലര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഗുരുതരമായി പരിക്കേറ്റ രാഹുല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്.
രാഹുലും മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രാഹുലുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഈ തര്‍ക്കത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും രാഹുലിനെ മര്‍ദിച്ചതെന്നും സംഭവത്തിന് മറ്റ് നിറം നല്‍കരുതെന്നും പൊലീസ് പറഞ്ഞു.
അതിനിടെ മരിച്ച 18കാരന്റെ കുടുംബത്തെ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ സന്ദർശിച്ചു. കുടുംബത്തിന് പത്ത് ലക്ഷത്തിന്റെ സഹായ ധനവും പ്രഖ്യാപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ