763 ഗ്രാമങ്ങള്‍, 1,32,000 ഭൂവുടമകള്‍, ഡ്രോണ്‍ വഴി ഭൂരേഖകള്‍ കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി; ആധാറിന് സമാനമായ 'പ്രോപ്പര്‍ട്ടി കാര്‍ഡ്'

763 വില്ലേജുകളിലായി 1,32,000 ഭൂവുടമകള്‍ക്ക് ആധാറിന് സമാനമായി ഭൂമിയുടെ രേഖ കൈമാറുന്ന ചടങ്ങാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വ്വഹിച്ചത്
763 ഗ്രാമങ്ങള്‍, 1,32,000 ഭൂവുടമകള്‍, ഡ്രോണ്‍ വഴി ഭൂരേഖകള്‍ കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി; ആധാറിന് സമാനമായ 'പ്രോപ്പര്‍ട്ടി കാര്‍ഡ്'

ന്യൂഡല്‍ഹി: ലക്ഷകണക്കിന് ഭൂവുടമകള്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ നല്‍കുന്ന സ്വാമിത്വ ( സര്‍വ്വേ ഓഫ് വില്ലേജസ് ആന്റ് മാപ്പിംഗ് വിത്ത് ഇംപ്രോവൈസ്ഡ് ടെക്‌നോളജി ഇന്‍ വില്ലേജ് ഏരിയ) പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു.  763 വില്ലേജുകളിലായി 1,32,000 ഭൂവുടമകള്‍ക്ക് ആധാറിന് സമാനമായി ഭൂമിയുടെ രേഖ കൈമാറുന്ന ചടങ്ങാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വ്വഹിച്ചത്. ഡ്രോണ്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് രേഖകള്‍ കൈമാറിയത്. 

ഭൂപ്രമാണത്തിന്റെ അസല്‍ രേഖ അടങ്ങിയ പ്രോപ്പര്‍ട്ടി കാര്‍ഡാണ് നല്‍കിയത്. ഏപ്രിലിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗ്രാമീണ ജനതയ്ക്ക് അവരുടെ ഭൂമി ധനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉതകുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തത്. പദ്ധതിയുടെ ഗുണഭോക്താക്കളുമായി മോദി ആശയവിനിമയം നടത്തി.

രാജ്യത്തെ 763 ഗ്രാമങ്ങളിലെ ലക്ഷകണക്കിന് വരുന്ന ഭൂവുടമകളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഇതില്‍ 346 ഗ്രാമങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഹരിയാന 221, മഹാരാഷ്ട്ര 100, മധ്യപ്രദേശ് 44, ഉത്തരാഖണ്ഡ് 50, കര്‍ണാടക 2 എന്നിങ്ങനെയാണ് മറ്റു ഗ്രാമങ്ങളുടെ കണക്ക്. ഘട്ടം ഘട്ടമായി ഈ പദ്ധതി രാജ്യമൊട്ടാകെ വ്യാപിപ്പിക്കും. 2024 ഓടേ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ദശാബ്ദങ്ങളായി ഗ്രാമങ്ങളിലെ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് എന്നത് ഒരു സ്വപ്‌നമായിരുന്നു. നിലവില്‍ ഏകദേശം രണ്ടു കോടി കുടുംബങ്ങള്‍ക്ക് വീട് യാഥാര്‍ത്ഥ്യമായതായി നരേന്ദ്രമോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com