ശൈത്യകാല വെല്ലുവിളികളെ നേരിടാന്‍ തയ്യാറെടുപ്പ്, സൈനികരെ സജ്ജരാക്കാന്‍ 'ജംബോ' സൈനിക വിമാനം ലേയില്‍ പറന്നെത്തി (വീഡിയോ)

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ സൈനിക വിമാനം ലഡാക്കില്‍ വന്നിറങ്ങിയതിന് ഏറെ പ്രാധാന്യമുണ്ട്.
ശൈത്യകാല വെല്ലുവിളികളെ നേരിടാന്‍ തയ്യാറെടുപ്പ്, സൈനികരെ സജ്ജരാക്കാന്‍ 'ജംബോ' സൈനിക വിമാനം ലേയില്‍ പറന്നെത്തി (വീഡിയോ)

ന്യൂഡല്‍ഹി: വടക്കന്‍ അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയോട് ചേര്‍ന്ന് ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന അമേരിക്കയെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടുകള്‍ക്കിടെ, തന്ത്രപ്രധാന സ്ഥാനങ്ങളില്‍ സുരക്ഷാ ചുമതല വഹിക്കുന്ന സൈനികരെ കൂടുതല്‍ സജ്ജരാക്കാന്‍ യുദ്ധ ഉപകരണങ്ങള്‍ ഉള്‍പ്പെടെ സാധനസാമഗ്രികളുമായി സൈനിക വിമാനം സി-17 ഗ്ലോബ്മാസ്റ്റര്‍ ലേ വ്യോമതാവളത്തില്‍ എത്തി. വരുന്ന ശൈത്യകാലത്തെ കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടുളള മുന്നൊരുക്കത്തിന്റെ ഭാഗമായി ലഡാക്കിലെ ലേ വ്യോമതാവളത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ആവശ്യത്തിനായി ഉപയോഗിക്കുന്ന ഗ്ലോബ്മാസ്റ്റര്‍ വിമാനം വന്നിറങ്ങുന്ന വീഡിയോ പുറന്നുവന്നു.

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ സൈനിക വിമാനം ലഡാക്കില്‍ വന്നിറങ്ങിയതിന് ഏറെ പ്രാധാന്യമുണ്ട്. യുദ്ധ സമാനമായ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് നടപടി. ടാങ്കുകള്‍, അത്യാധുനിക മിസൈലുകള്‍, ഇന്ധനം, ഭക്ഷണം എന്നിങ്ങനെ ഒരു യുദ്ധം നേരിടേണ്ടി വന്നാല്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി ഒരുക്കുന്നതിന് സൈനിക തലത്തില്‍ അതിവേഗത്തിലുളള നടപടികളാണ് കൈക്കൊളളുന്നത്. വലിയതോതിലുളള യുദ്ധ സാമഗ്രികള്‍, സൈനികര്‍, മറ്റു സഹായങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ ശേഷിയുളളതാണ് ജംബോ ട്രാന്‍സ്‌പോര്‍ട്ട് സൈനിക വിമാനമായ  സി-17 ഗ്ലോബ്മാസ്റ്റര്‍.

ലഡാക്കിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികരെ കൂടുതല്‍ സജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണ് സൈനിക വിമാനം ലേയില്‍ എത്തിയത്. ഇതിന് പുറമേ വരുന്ന ശൈത്യകാലത്തെ നേരിടുന്നതിനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി കൂടിയാണ് സൈനിക വിമാനത്തിന്റെ വരവ്.

അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കാന്‍ ഏറ്റവും ശക്തമായ മിസൈല്‍ വ്യൂഹങ്ങള്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ബ്രഹ്മോസ്, ആകാശ്, നിര്‍ഭയ് മിസൈലുകളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്.500 കിമീ അകലെയുളള ലക്ഷ്യം തീര്‍ക്കാന്‍ ശേഷിയുളള ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകളും 800 കിലോമീറ്റര്‍ ദൂരപരിധി നിഷ്പ്രയാസം താണ്ടുന്ന നിര്‍ഭയ ക്രൂയിസ് മിസൈലും കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന ആകാശ് മിസൈലുകളുമാണ് അതിര്‍ത്തിയില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com