ചിന്‍മയാനന്ദിന് എതിരായ പീഡനക്കേസ്; പെണ്‍കുട്ടി മൊഴി മാറ്റി 

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിന്‍മയാനന്ദിന് എതിരെയുള്ള ലൈംഗിക പീഡനാരോപണ കേസില്‍ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി മൊഴിമാറ്റി.
ചിന്‍മയാനന്ദിന് എതിരായ പീഡനക്കേസ്; പെണ്‍കുട്ടി മൊഴി മാറ്റി 

ലഖ്‌നൗ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിന്‍മയാനന്ദിന് എതിരെയുള്ള ലൈംഗിക പീഡനാരോപണ കേസില്‍ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി മൊഴിമാറ്റി. ലഖ്‌നൗവിലെ പ്രത്യേക കോടതി ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് 24കാരിയായ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായെന്ന മൊഴി നിഷേധിച്ചത്. 

അക്രമികളുടെ സമ്മര്‍ദ്ദത്തിലാണ് ചിന്‍മയാനന്ദിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച് പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. അഡീഷ്ണല്‍ ജില്ലാ ജഡ്ജ് പവന്‍ കുമാര്‍ റായ്ക്ക് മുമ്പാകെയാണ് മുമ്പ് പറഞ്ഞതെല്ലാം നിരാകരിച്ച് പെണ്‍കുട്ടി പുതിയ മൊഴി നല്‍കിയത്

അതേസമയം മൊഴിമാറ്റിയതിന് പെണ്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി. പെണ്‍കുട്ടിയെ വിസ്തരിക്കണമെന്നും ആരുടെ സമ്മര്‍ദ്ദപ്രകാരമാണ് മൊഴി മാറ്റിയതെന്ന്് വ്യക്തമാകണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ അപേക്ഷ രജിസ്റ്റര്‍ ചെയ്യാനും വാദിയുടെയും പ്രതിയുടെയും പുതിയ മൊഴിപ്പകര്‍പ്പുകള്‍ ഹാജരാക്കാനും ജഡ്ജി പി കെ റായ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15ന് വീണ്ടും വാദം കേള്‍ക്കും. 

ചിന്‍മയാനന്ദ് ട്രസ്റ്റിന് കീഴില്‍ ഷാജഹാന്‍പുരിലുള്ള ലോ കോളജിലെ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷമാണ് സ്വാമി ചിന്‍മയാനന്ദ് ഒരുവര്‍ഷത്തോളം പീഡിപ്പിച്ചതായി ആരോപിച്ച് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 സെപ്റ്റംബറില്‍ ചിന്‍മയാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ചിന്‍മയാനന്ദിന് ജാമ്യം അനുവദിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com