സിസിടിവി കാമറ, വീടിനു മുന്നില്‍ പൊലീസ് പിക്കറ്റ്; ഗ്രാമ കവാടത്തില്‍ ബന്തവസ്സ്; ഹാഥ്‌രസ് കുടുംബത്തിനും സാക്ഷികള്‍ക്കും അതീവ സുരക്ഷയെന്ന് യുപി സര്‍ക്കാര്‍

കേസില്‍ സമയബന്ധിതമായി അന്വേഷണം നടത്താന്‍ സിബിഐയ്ക്കു നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഹാഥ്‌രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടംബാംഗങ്ങള്‍ക്കും കേസിലെ സാക്ഷികള്‍ക്കും മൂന്നു തലത്തിലുള്ള സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സുതാര്യമായ അന്വേഷണം ഉറപ്പുവരുത്താന്‍ നടപടിയെടുത്തതായി യുപി സര്‍ക്കാര്‍ പറയുന്ന സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസില്‍ സമയബന്ധിതമായി അന്വേഷണം നടത്താന്‍ സിബിഐയ്ക്കു നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം. രണ്ടാഴ്ചയിലൊരിക്കല്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയോട് നിര്‍ദേശിക്കണം. ഇതു സംസ്ഥാന ഡിജിപി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, രണ്ടു സഹോദരങ്ങള്‍, സഹോദര ഭാര്യ, മുത്തശ്ശി എന്നിവരാണ് വീട്ടിലുള്ളത്. ഇവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. സായുധ പൊലീസും സിവില്‍ പൊലീസും ഷാഡോ പൊലീസും സുരക്ഷാ സംഘത്തിന്റെ ഭാഗമായി രംഗത്തുണ്ട്. പരിസരപ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ സിസിടിവി കാമറ ഘടിപ്പിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു. 

ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിലും വീടിനു സമീപവുമായി പതിനാറു പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ട്. രണ്ട് ഇന്‍സ്‌പെക്ടര്‍മാരും നാലു വനിതാ കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെയാണിത്. വീടിനു പുറത്തായി രണ്ടു സബ് ഇന്‍സ്‌പെക്ടര്‍മാര്‍ സദാസമയവും കാവലുണ്ട്. പതിനഞ്ചു പൊലീസുകാര്‍ വീടിനു പുറത്തുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com