ലഖ്നൗ: ഹാഥ്‌രസ് കൂട്ടബലാത്സംഗത്തിന് പിന്നാലെ വിമർശനമേറ്റുവാങ്ങിയ യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ പുതിയ സ്ത്രീസുരക്ഷാ പദ്ധതികളുമായി രംഗത്ത്. 'മിഷൻ ശക്തി', 'ഓപറേഷൻ ശക്തി' എന്നീ പദ്ധതികളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനായി ആവിഷ്കരിച്ചിരിക്കുന്നത്. ഒക്ടോബർ 17ന് (ശനിയാഴ്ച) പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
യുപി പൊലീസ് ഡിജിപിയും അഡി. ചീഫ് സെക്രട്ടറിയും മേൽനോട്ടം വഹിക്കുന്ന പദ്ധതികൾ ആറ് മാസത്തേക്കാണ് നടപ്പാക്കുക. പ്രത്യേക പരിശീലനം, കൂട്ടായ പ്രവർത്തനങ്ങൾ, വോയിസ് മെസേജുകൾ വഴിയുള്ള സ്ത്രീസുരക്ഷാ ബോധവത്കരണ കാമ്പെയിനുകളാണ് മിഷൻ ശക്തി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. ബോധവത്കരണം, ഇൻറർവ്യൂകൾ എന്നിവ പദ്ധതിയുടെ ഭാഗമാകും.
ക്രിമിനലുകളെ നിരീക്ഷിച്ച് ആക്രമണങ്ങൾ തടയുകയുമാണ് ഓപറേഷൻ ശക്തി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകൾക്കെതിരായ ആക്രമണ കേസുകളിൽ ജയിലിൽ കഴിഞ്ഞ ക്രിമിനലുകളുടെ പട്ടിക തയാറാക്കി ഇവർ കൂടുതൽ കുറ്റകൃത്യങ്ങളിലേർപ്പെടുന്നത് തടയുന്നതിനാണ് പദ്ധതിയിൽ ശ്രദ്ധനൽകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ