ന്യൂഡൽഹി : കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി. രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായാണ് നടപടി. ഒമ്പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ തുടങ്ങാന്‍ ഉത്തര്‍പ്രദേശും, പഞ്ചാബും തീരുമാനിച്ചിട്ടുണ്ട്.
ഒരു സെഷനില്‍ 20 കുട്ടികള്‍ മാത്രംഎന്നാണ് ഉത്തര്‍പ്രദേശും പഞ്ചാബും പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. അതേസമയം സ്കൂളുകൾ തുറക്കുന്നത് ഉടൻ വേണ്ടെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും തീരുമാനം.
കേരളം, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഛത്തീസ് ഘട്ട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് പ്രഖ്യാപിച്ചു. നവംബറിന് ശേഷം തീരുമാനം എടുക്കാമെന്നാണ് നിലപാട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഡിറ്റോറിയങ്ങള്‍ ഇന്ന് മുതല്‍ തുറക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയ്‌മെന്‍റ്സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ