ചെന്നൈ; കോടതിയുടെ താക്കീതിന് പിന്നാലെ കല്യാണ മണ്ഡപത്തിന്റെ നികുതി അടച്ച് സൂപ്പർതാരം രജനികാന്ത്. താരത്തിന്റെ പേരിലുള്ള കോടമ്പക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന്റെ നികുതി തുകയായ 6.5 ലക്ഷം രൂപയാണ് അടച്ചത്. നേരത്തെ നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള രജനീകാന്തിന്റെ ഹർജിക്കെതിരെ ഹൈക്കോടതി നിലപാടെടുത്തിരുന്നു.
മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശികയായ 6.5 ലക്ഷം രൂപ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ചെന്നൈ കോര്‍പ്പറേഷന്‍ താരത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് താരം തയാറായില്ലെന്നു മാത്രമല്ല ലോക്ക്ഡൗൺ കാലത്തെ വസ്തു നികുതി ഒഴിവാക്കി നല്‍കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
കോടതിയുടെ സമയം പാഴാക്കുകയാണോ എന്ന് ഹര്‍ജി പരിഗണിക്കവെ ചോദിച്ച കോടതി, പിഴ ഈടാക്കി പരാതി തള്ളുമെന്നും മുന്നറിയിപ്പ് നല്‍കി. കോര്‍പറേഷന്റെ മറുപടിക്ക് കാത്ത് നില്‍ക്കാതെ തിരക്കിട്ട് കോടതിയിലേക്ക് വന്നത് എന്തിനെന്ന ചോദ്യവും ഹര്‍ജി പരിഗണിക്കവെ കോടതി ഉന്നയിച്ചു. കഴിഞ്ഞ മാസം 23നാണ് ഹര്‍ജിക്കാരന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയത്. താങ്കളുടെ നിവേദനം തീര്‍പ്പാക്കണമെന്ന് കോര്‍പ്പറേഷനോട് നിര്‍ദേശിക്കുന്നത് അല്ലാതെ മറ്റ് ജോലികള്‍ കോടതിക്ക് ഇല്ലെന്നാണോ കരുതുന്നത് എന്നും കോടതി ചോദിച്ചു. തുടർന്ന് താരം ഹർജി പിൻവലിച്ചിരുന്നു. ഇത് വലിയ വാർത്തയായതോടെയാണ് താരം നികുതി അടച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ