സേലം: ശൂരമംഗലം കന്തംപട്ടിയിൽ ബന്ധുക്കൾ ജീവനോടെ ഫ്രീസറിലടച്ച ആൾ മരിച്ചു. ഓൾഡ് ഹൗസിങ് ബോർഡ് ഭാഗത്തു താമസിക്കുന്ന ബാലസുബ്രഹ്മണ്യകുമാറാണു (74) വെള്ളിയാഴ്ച പുലർച്ചെ 5.55നു സേലം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ഒക്ടോബർ 12നാണു മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസറിൽ മണിക്കൂറുകളോളം ഇദ്ദേഹത്തെ കിടത്തിയത്. അതിന്റെ പേരിൽ ബാലസുബ്രഹ്മണ്യകുമാറിന്റെ സഹോദരനും സഹോദരിയുടെ മക്കൾക്കുമെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇവർക്കു മനോദൗർബല്യമുള്ളതായി പൊലീസ് അറിയിച്ചു.
ഒരു വീട്ടിലായിരുന്നു ബാലസുബ്രഹ്മണ്യകുമാറും ബന്ധുക്കളും താമസിച്ചിരുന്നച്. പരിചരിക്കാൻ ആളില്ലാതായതോടെ സഹോദരൻ ഫ്രീസർ വരുത്തി അതിൽ ബാലസുബ്രഹ്മണ്യ കുമാറിനെ കിടത്തുകയായിരുന്നു. ശേഷം അയൽവാസികളോട് അദ്ദേഹം മരിച്ചതായി അറിയിച്ചു. എന്നാൽ എട്ടു മണിക്കൂറോളം കഴിഞ്ഞു പൊലീസ് എത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടം കഴിഞ്ഞു മൃതദേഹം ബന്ധുക്കൾക്കു കൈമാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ