കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷം, 7012 പുതിയ കേസുകള്‍; തമിഴ്‌നാട്ടിലും ആന്ധ്രയിലും ആശ്വാസ കണക്കുകള്‍ 

ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും കോവിഡ് കേസുകള്‍ കുറഞ്ഞപ്പോള്‍ കേരളത്തിലെ പോലെ കര്‍ണാടകയിലും രോഗവ്യാപനം രൂക്ഷമായി തുടരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും കോവിഡ് കേസുകള്‍ കുറഞ്ഞപ്പോള്‍ കേരളത്തിലെ പോലെ കര്‍ണാടകയിലും രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 7012 പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കേരളത്തിലെ പോലെ കൂടുതല്‍ പേര്‍ രോഗമുക്തരായി. 8344 പേര്‍ക്കാണ് അസുഖം ഭേദമായത്. ഈ സമയത്ത് 51 പേര്‍ക്ക് മരണം സംഭവിച്ചതായും കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ കൂടി കണക്കാക്കിയാല്‍, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7,65,586 ആയി വര്‍ധിച്ചു. ഇതില്‍ 1,09,264 പേര്‍ ചികിത്സയിലാണ്. അവശേഷിക്കുന്ന 6,45,825 പേര്‍ രോഗമുക്തരാണ്. മരണസംഖ്യ 10,478 ആയി വര്‍ധിച്ചതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആഴ്ചകളോളം 5000ന് മുകളില്‍ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്ന് 3914 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 4,929 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 56 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. 

നിലവില്‍ കോവിഡ് ബാധിതരുടെ മൊത്തം എണ്ണം 6,87,400 ആയി ഉയര്‍ന്നു. ഇതില്‍ 6,37,637 പേര്‍ രോഗമുക്തി നേടി. 39,121 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 10,642 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആന്ധ്രയിലും തമിഴ്‌നാടിന് സമാനമായ അവസ്ഥയാണ്. 24 മണിക്കൂറിനിടെ 3,986 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 7,81,132 പേര്‍ക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇതില്‍ 36,474 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 6429 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com