ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം 2021 ഫെബ്രുവരി അവസാനത്തോടെ നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധ സമിതി. രാജ്യം ഉയർന്ന കൊറോണ നിരക്ക് സെപ്തംബറിൽ പിന്നിട്ടെന്നും രോഗബാധിതരുടെ എണ്ണം 1.06 കോടി വരെ എത്താമെന്നും വിദഗ്ധ സമിതി വിലയിരുത്തി. ഫെബ്രുവരിയോടെ രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം കുറയുമെന്നാണ് സൂചന.
മാസ്ക്, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ മാർഗ്ഗങ്ങൾ ഫലപ്രദമായിരുന്നെന്നും ഇവ പാലിക്കാതിരിക്കുന്നത് വൈറസ് വ്യാപനം കൂടാൻ ഇടയാക്കുമെന്നും സമിതി വിലയിരുത്തി. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതും രോഗമുക്തി നിരക്കിൽ ഉണ്ടാകുന്ന വർധനവും പ്രതീക്ഷയേകുന്നതായി സമിതി ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഏകദേശം 75 ലക്ഷത്തോളം കോവിഡ് കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 26 ലക്ഷം കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. രാജ്യത്തെ ജനസംഘ്യയുടെ 30 ശതമാനം ആളുകളിലും ആന്റീബോഡി സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതിരോധ മാർഗ്ഗങ്ങൾ തുടർന്നില്ലെങ്കിൽ ഒരു മാസം കൊണ്ടുതന്നെ 26 ലക്ഷം കേസുകൾ ഉണ്ടാകാമെന്ന് സമിതി മുന്നറിയിപ്പ് നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ