ഈറോഡ് : മകളുടെ മരണസർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി ചോദിച്ചതിനെ തുടർന്ന് പണം കണ്ടെത്താൻ മുത്തശ്ശിയും പിഞ്ചുകുഞ്ഞുങ്ങളും ഭിക്ഷാടനം നടത്തി. തമിഴ്നാട് ഈറോഡ് ജില്ലയിലെ അന്തിയൂർ ആലാംപാളയത്തിൽ താമസിക്കുന്ന ജ്യോതിമണിയും പേരക്കുട്ടികളുമാണ് തഹസിൽദാർ ഓഫീസിനു മുന്നിൽ ഭിക്ഷ യാചിച്ചത്.
ഭിക്ഷയാചിക്കുന്നതിന് കാരണം വ്യക്തമാക്കുന്ന പ്ളക്കാർഡും ഇവർ മുന്നിൽ വെച്ചിരുന്നു. ജ്യോതിമണിയുടെ മകൾ പ്രിയ ഏപ്രിൽ 16-ന് അസുഖം മൂലം മരിച്ചിരുന്നു. തുടർന്ന്, പ്രിയയുടെ മക്കളായ കുട്ടികൾക്ക് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനു വേണ്ടി അന്തിയൂരിനടുത്തുള്ള മാതതാർ ഗ്രാമനിർവാഹക അധികാരിക്ക് അപേക്ഷ നൽകി.
പല പ്രാവശ്യം ഓഫീസിൽ കയറിയിറങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് ജ്യോതിമണി പറയുന്നു. 3,000 രൂപ നൽകിയാലേ സർട്ടിഫിക്കറ്റ് തരാൻപറ്റൂ എന്ന് അധികാരി പറഞ്ഞു. ഇതേത്തുടർന്ന് പണമില്ലാത്തിനാൽ താനും കൊച്ചുമക്കളും ഭിക്ഷയെടുത്ത് കൈക്കൂലി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ജ്യോതിമണി പറഞ്ഞു.
തഹസിൽദാർ ഓഫീസിനുമുന്നിലിരുന്ന് മൂവരും ഭിക്ഷയാചിക്കുന്നത് കണ്ട് ജനം ഇവർക്കു മുന്നിൽ തടിച്ചുകൂടി. വിവരം അറിഞ്ഞ തഹസിൽദാർ മുത്തശ്ശിയെയും പിഞ്ചുകുട്ടികളെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ