ആയുധം താഴെവെയ്ക്കണമെന്ന് മാതാപിതാക്കള്‍, ഭീകരര്‍ക്ക് മനംമാറ്റം; രണ്ടുപേര്‍ സൈന്യത്തിന് മുന്‍പില്‍ കീഴടങ്ങി

ജമ്മു കശ്മീരില്‍ രണ്ട് ഭീകരര്‍ കൂടി സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് ഭീകരര്‍ കൂടി സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങി. ആയുധം താഴെവെയ്ക്കാന്‍ വീട്ടുകാര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഭീകരര്‍ക്ക് മനംമാറ്റം ഉണ്ടായത്. അല്‍ബാദര്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയില്‍ അടുത്തിടെ ചേര്‍ന്ന രണ്ട് പ്രദേശവാസികളാണ് ഗ്രാമം സുരക്ഷാ സേന വളഞ്ഞതിനെ തുടര്‍ന്ന് കീഴടങ്ങിയതെന്ന് ഐജി വിജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബാരമുളള ജില്ലയിലെ സോപാര്‍ തുജ്ജാര്‍- ഷോല്‍പോറ പ്രദേശത്താണ് സുരക്ഷാ സേനയ്ക്ക് മുന്നില്‍ ഭീകരര്‍ കീഴടങ്ങിയത്. ഗ്രാമത്തില്‍ സുരക്ഷാ സേന ഭീകരരെ വളഞ്ഞു. തുടര്‍ന്ന് വീട്ടുകാരെ കൊണ്ട് ഇരുവരെയും വിളിപ്പിച്ചാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്. കീഴടങ്ങാനുളള സുരക്ഷാ സേനയുടെ വാഗ്ദാനം സ്വീകരിച്ച ഭീകരര്‍ ആയുധം വെച്ച് കീഴടങ്ങുകയായിരുന്നുവെന്ന് വിജയ് കുമാര്‍ പറഞ്ഞു.

അബിദ് മുഷ്താക് വാര്‍, മെഹ്‌രാജ് ഉദ് ദിന്‍ വാര്‍ എന്നിവരാണ് അല്‍ബാദര്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയില്‍ ചേര്‍ന്നത്. സെപ്റ്റംബര്‍ 24 മുതല്‍ സ്വദേശമായ വഡൂറ സോപോറില്‍ നിന്ന് ഇരുവരെയും കാണാതായി. ഇരുവരും ഭീകരസംഘടനയില്‍ ചേര്‍ന്നതാണ് എന്ന് ഐജി വിജയ് കുമാര്‍ പറഞ്ഞു.

ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റുമുട്ടാന്‍ ഇറങ്ങിയ സുരക്ഷാ സേനയായ 22 രാഷ്ട്രീയ റൈഫിള്‍സിന് മുന്‍പിലാണ് ഭീകരര്‍ കീഴടങ്ങിയത്. ഏറ്റുമുട്ടലിനിടെ ഇരുവരും കാണാതായ പ്രദേശവാസികളാണ് എന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് ഇരുവരും അബിദും മെഹ്‌രാജുമാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും മാതാപിതാക്കളെ കാര്യങ്ങള്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ അഭിഷേക് പറയുന്നു.

കാണാതായ നാല് യുവാക്കളെ വീട്ടില്‍ തിരിച്ച് എത്തിക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഏറ്റുമുട്ടലിനിടെ ഇത് മൂന്നാം തവണയാണ് ഇത്തരത്തിലുളള കീഴടങ്ങല്‍. പുല്‍വാമ, ബുഡ്ഗാം എന്നിവിടങ്ങളിലാണ് ഇതിന് മുന്‍പ് കീഴടങ്ങല്‍ നടന്നത്. 2020ല്‍ ഇതുവരെ 29 പേരാണ് ഇത്തരത്തില്‍ സുരക്ഷാ സേനയ്ക്ക് മുന്‍പില്‍ കീഴടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com