ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി; ട്വിറ്ററിന് ഇന്ത്യയുടെ കത്ത്

ലൈവ് ബ്രോഡ്കാസ്റ്റിനിടെ ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ജിയോ ടാഗ് നല്‍കിയതില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍.
ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി; ട്വിറ്ററിന് ഇന്ത്യയുടെ കത്ത്

ന്യൂഡല്‍ഹി: ലൈവ് ബ്രോഡ്കാസ്റ്റിനിടെ ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ജിയോ ടാഗ് നല്‍കിയതില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും കേന്ദ്രം ട്വിറ്ററിന് നല്‍കിയ കത്തില്‍ പറഞ്ഞു. 

ഇത്തരം ശ്രമങ്ങള്‍ ട്വിറ്ററിന് അപകീര്‍ത്തികരമാണെന്ന് മാത്രമല്ല,നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സിയ്ക്ക് നല്‍കിയ കത്തില്‍ ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സെക്രട്ടറി അജയ് സോവ്‌നെ പറഞ്ഞു.

ഞായറാഴ്ച ലേയിലുള്ള ഹാള്‍ ഓഫ് ഫെയിം യുദ്ധസ്മാരകത്തില്‍ നിന്നും നാഷണല്‍ സെക്യുരിറ്റി അനലിസ്റ്റായ നിതിന്‍ ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഈ വീഡിയോയുടെ ലൊക്കേഷന്‍ ടാഗ് നല്‍കിയത് ജമ്മു കശ്മീര്‍, പീപ്പള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു. 

ഇത് ഒരു സാങ്കേതിക പ്രശ്‌നമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങള്‍ മനസിലാക്കുന്നുവെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും ജിയോ ടാഗ് പ്രശ്‌നം അതിവേഗം കണ്ടെത്തി പരിഹരിച്ചുവെന്നും ട്വിറ്റര്‍ അറിയിച്ചു.

ഇന്ത്യന്‍ ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണ്. കത്തില്‍ ഉന്നയിച്ച വൈകാരിക വിഷയങ്ങളെ ബഹുമാനിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും ട്വിറ്റര്‍ പ്രതികരിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com