ന്യൂഡൽഹി: കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്താൻ ഫെലൂഡ ടെസ്റ്റ് നടത്തുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി ഐസിഎംആർ. സാംപിൾ എടുക്കുന്നതും കൈമാറ്റം ചെയ്യുന്നതുമെല്ലാം പിപിഇ കിറ്റ് ധരിച്ചായിരിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ബയോസേഫ്റ്റി ഉറപ്പുവരുത്തി മാത്രമേ ടെസ്റ്റ് നടത്താവൂ എന്നും ആർടിപിസിആർ പരിശോധനയുടെ മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്നും ഐസിഎംആർ ആവശ്യപ്പെട്ടിട്ടുണ്ട്.
ആർടിപിസിആർ ടെസ്റ്റ് നടത്താൻ അനുമതി നൽകിയിട്ടുള്ള ലാബുകളിൽ സിആർഐഎസ്പിആർ ടെസ്റ്റും നടത്താം. ഇതിനായി പ്രത്യേക അനുവാദം വാങ്ങേണ്ടതില്ല. ആർടിപിസിആർ, സിആർഐഎസ്പിആർ, ടിആർയൂഇഎൻഎടി, സിബിഎൻഎഎടി പരിശോധനകൾക്കുള്ള ഏതു കുറിപ്പടിയും തുല്യമായി പരിഗണിക്കാമെന്നും നിർദേശത്തിൽ പറഞ്ഞിട്ടുണ്ട്.
തദ്ദേശീയമായി വികസിപ്പിച്ച സിആർഐഎസ്പിആർ (ക്ലസ്‌റ്റേർഡ് റെഗുലേറ്ററി ഇന്റർസ്‌പേസ്ഡ് ഷോർട്ട് പലിൻഡ്രോമിക് റിപ്പീറ്റ്‌സ് ) എന്ന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ടെസ്റ്റ് ആണ് ഫെലൂഡ. രോഗങ്ങൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ജീനോം എഡിറ്റിംഗ് സാങ്കേതികവിദ്യയാണ് സിആർഐഎസ്‌പിആർ. ആൻറിജൻ പരിശോധനയുടെ സമയം കൊണ്ട് ആർടി-പിസിആർ പരിശോധനയുടെ കൃത്യത നൽകുന്നതാണ് സിആർഐഎസ്‌പിആർ പരിശോധന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ