ഇന്ത്യയുടെ കൊവാക്‌സിന്‍ പരീക്ഷണം നിര്‍ണായക ഘട്ടത്തിലേക്ക് ; മൂന്നാംഘട്ടത്തിന് അനുമതി

ഡല്‍ഹി, മുംബൈ, പട്‌ന, ലക്‌നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്
ഇന്ത്യയുടെ കൊവാക്‌സിന്‍ പരീക്ഷണം നിര്‍ണായക ഘട്ടത്തിലേക്ക് ; മൂന്നാംഘട്ടത്തിന് അനുമതി


ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ പരീക്ഷണം നിര്‍ണായക ഘട്ടത്തിലേക്ക്. വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നല്‍കി. 

ഒക്ടോബര്‍ രണ്ടിനാണ് വാക്‌സിന്‍ നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടി ഡിജിസിഐയെ സമീപിച്ചത്. ഡല്‍ഹി, മുംബൈ, പട്‌ന, ലക്‌നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. 

ഐ.സി.എം.ആര്‍., നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കൊവാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക് ഡിസിജിഐക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില എന്ന കമ്പനി നടത്തുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണവും രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com