മുടങ്ങിയ ശമ്പളം ചോദിച്ചു; ദലിത് യുവാവിനെ ജീവനോടെ കത്തിച്ചു; മൃതദേഹം മദ്യശാലയിലെ ഫ്രീസറില്‍

ശനിയാഴ്ച രാത്രി വീട്ടിലെത്തിയ രാകേഷും സുഭാഷും കമല്‍കിഷോറിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് സഹോദരന്‍ പറയുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആള്‍വാര്‍: മദ്യവില്‍പ്പന ശാലയിലെ തൊഴിലാളിയായ ദലിത് യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അഞ്ച് മാസമായി മുടങ്ങിക്കിടന്ന ശമ്പളം ചോദിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ തീകൊളുത്തി കൊന്നത്. 

കമല്‍കിഷോര്‍ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. മദ്യവില്‍പ്പന ശാലയിലെ ഒരു വലിയ ഫ്രീസറില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 

ശമ്പളം ചോദിച്ചതിന് കമല്‍കിഷോറിനെ ജീവനോടെ തീകൊളുത്തി കൊല്ലുകയായിരുന്നു എന്ന് സഹോദരന്‍ രൂപ് സിങ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മദ്യവില്‍പ്പന ശാല കോണ്‍ട്രാക്ടര്‍മാരായ സുഭാഷും രാകേഷുമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് സഹോദരന്‍ പറയുന്നത്. 

ശനിയാഴ്ച രാത്രിയാണ് കൊല നടന്നത് എന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. കൂടുതല്‍ തെളിവകള്‍ക്കായുള്ള അന്വേഷണം തുടരുകയാണ് എന്ന് പൊലീസ് വ്യക്തമാക്കി. 

ശനിയാഴ്ച രാത്രി വീട്ടിലെത്തിയ രാകേഷും സുഭാഷും കമല്‍കിഷോറിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് സഹോദരന്‍ പറയുന്നു. കമല്‍കിഷോറിനെ ഉള്ളിലാക്കി മദ്യശാല പെട്രോള്‍ ഒഴിച്ചു കത്തിക്കുയയായിരുന്നു എന്നും രൂപ് സിങ് ആരോപിക്കുന്നു. 

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഒരു നിയമവാഴ്ചയുമില്ലാത്ത ആഫ്രിക്കയിലെ സോമാലിയയിലാണ് ജീവിക്കുന്നത് എന്ന് തോന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com