ഹാഥ്‌രസ്: അലഹാബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം; വിചാരണ മാറ്റുന്നതില്‍ തീരുമാനം പിന്നീട്

കൂട്ട ബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടെന്നാണ് കേസ്. എന്നാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന വാദവുമായി പിന്നീട് യുപി പൊലീസ് രംഗത്തുവന്നിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഹാഥ്‌രസില്‍ ദലിത് പെണ്‍കുട്ടി മേല്‍ജാതിക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണത്തിന് അലഹാബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീം കോടതി. വിചാരണ യുപിക്കു പുറത്തേക്ക് മാറ്റണമെന്ന ആവശ്യം അന്വേഷണം പൂര്‍ത്തിയായ ശേഷം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. 

പെണ്‍കുട്ടി കൊല്ലപ്പെട്ട കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. ഇതിനു സുപ്രീം കോടതി മേല്‍നോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കൂട്ട ബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടെന്നാണ് കേസ്. എന്നാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന വാദവുമായി പിന്നീട് യുപി പൊലീസ് രംഗത്തുവന്നിരുന്നു.

ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ ഡല്‍ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന് ഉന്നാവാ കേസിലേതു പോലെ സിആര്‍പിഎഫിന്റെ സംരക്ഷണം വേണമെന്നും ആവശ്യമുയര്‍ന്നു.

സുരക്ഷ നല്‍കുന്നത് ആരായാലും വിരോധമില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com