പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം; ഇന്ത്യയും യുഎസും കരാറില്‍ ഒപ്പുവച്ചു

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, അമേരിക്കയുമായി ഇന്ത്യ സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പവെച്ചു
ഹൈദരാബാദ് ഹൗസില്‍ 'ടു പ്ലസ് ടു' മന്ത്രിതല ചര്‍ച്ച
ഹൈദരാബാദ് ഹൗസില്‍ 'ടു പ്ലസ് ടു' മന്ത്രിതല ചര്‍ച്ച

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, അമേരിക്കയുമായി ഇന്ത്യ സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പവെച്ചു. ഇരുരാജ്യങ്ങളിലെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതിന് തൊട്ടുമുന്‍പാണ് പ്രതിരോധ സഹകരണത്തിന് ഇന്ത്യയും അമേരിക്കയും ധാരണയില്‍ എത്തിയത്. 'ടു പ്ലസ് ടു' മന്ത്രിതല ചര്‍ച്ചയില്‍ പ്രതിരോധ കരാറിന്റെ രേഖകള്‍ ഇരുരാജ്യങ്ങളും പരസ്പരം കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിരോധരംഗത്ത് സഹകരണം മെച്ചപ്പെടുത്തുന്നതിന് നാലു സുപ്രധാന കരാറുകളില്‍ ഒപ്പുവെയ്ക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതില്‍ അവസാനത്തെ കരാറിലാണ് ഇരുരാജ്യങ്ങളും ഇന്നലെ രാത്രി ഒപ്പുവെച്ചത്. ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോഓപ്പറേഷന്‍ എഗ്രിമെന്റ് എന്നതിന്റെ ചുരുക്കപ്പേരായ ബിഇസിഎ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് അടക്കമുളള കാര്യങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാണ് ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയത്. 

ഉന്നത സൈനിക സാങ്കേതികവിദ്യ, രഹസ്യസ്വഭാവമുളള സാറ്റലൈറ്റ് വിവരങ്ങള്‍ എന്നിവയുടെ കൈമാറ്റവും കരാറില്‍ പറയുന്നുണ്ട്. തിങ്കളാഴ്ച വിവിധ വിഷയങ്ങളില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അമേരിക്കന്‍ പ്രതിനിധി മാര്‍ക്ക് ടി എസ്പറുമായി ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കന്‍ പ്രതിനിധികളുടെ സന്ദര്‍ശനവേളയില്‍ തന്നെ ബിഇസിഎ കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഇരുരാജ്യങ്ങളും യോജിപ്പ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നലെയാണ് ടു പ്ലസ് ടു' മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മാര്‍ക്ക് ടി എസ്പറും ഇന്ത്യയില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com