ബെംഗളൂരു: തിരക്കേറിയ ബെംഗളൂരു നഗരത്തിൽ അരുൺ കുമാറിനെയും അദ്ദേഹത്തിന്റെ സെക്കൻഡ് ഹാൻഡ് സ്‌കൂട്ടറിനെയും ആരും അത്ര ശ്രദ്ധിച്ചിരിക്കാൻ വഴിയില്ല. പക്ഷെ ഇപ്പോൾ കാര്യങ്ങൾ മാറി. വെള്ളിയാഴ്ച ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മടിവാല പൊലീസ് അരുൺ കുമാറിനെ തടഞ്ഞതോടെ ഇയാൾ വാർത്തകളിൽ നിറഞ്ഞു. അരുണിന് മുന്നിലേക്ക് പൊലീസ് വെച്ച് നീട്ടിയത് രണ്ട് മീറ്ററോളം നീളമുള്ള ചെല്ലാനാണ്. രണ്ട് വർഷത്തെ കുടിശിക.
ഹെൽമെറ്റ് ധരിക്കാതെയും നമ്പർ പ്ലേറ്റ് ഉറപ്പിക്കാതെയും സ്കൂട്ടറുമായി പായുന്നത് കണ്ടാണ് അരുണിനെ പൊലീസ് തടഞ്ഞത്. പക്ഷെ പഴയ കണക്ക് ചികഞ്ഞെടുത്തപ്പോൾ ഒന്നിനുപുറകെ ഒന്നായി തെളിഞ്ഞത് 77 ഓളം ഗതാഗത നിയമലംഘനങ്ങൾ. ട്രാഫിക് സിഗ്നൽ തെറ്റിക്കലും ട്രിപ്പിളടിക്കലുമായിരുന്നു അധികവും. ഒടുക്കം രണ്ട് വർഷത്തെ പിഴ കൂട്ടിനോക്കിയപ്പോൾ മൊത്തം 42,500 രൂപ.
വിറ്റാൽ 30,000 രൂപ പോലും കിട്ടാത്ത സ്കൂട്ടറിന് ഇത്രയും വലിയ തുക പിഴയടയ്ക്കുന്നതിൽ എന്തർത്ഥം എന്നായി അരുൺ. സബ് ഇൻസ്‌പെക്ടർ ശിവരാജ് കുമാർ അംഗാദിയും സംഘവും വാഹനം പിടിച്ചെടുത്തു. അരുണിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും പിഴയടക്കാനുള്ള നോട്ടിസയക്കുമെന്നും പൊലീസ് പറഞ്ഞു. പിഴയൊടുക്കിയില്ലെങ്കിൽ സ്‌കൂട്ടർ ലേലത്തിൽ വിൽക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ