ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയും എഐഎഡിഎംകെ നേതാവുമായ വികെ ശശികലയുടെ 300 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആദായ നികുതി വകുപ്പ് ആരംഭിച്ചു. ചെന്നൈയിലും പരിസരത്തുമായി അവര്‍ വാങ്ങിക്കൂട്ടിയ ഭൂമിയടക്കമുള്ള സ്വത്തുകളിന്‍മേലാണ് ആദയ നികുതി വകുപ്പ് നടപടി തുടങ്ങിയത്. സ്വത്തുക്കള്‍ കണ്ടുക്കെട്ടുന്നതിന്റെ മുന്നോടിയായി ശശികലയുടെ നിയന്ത്രണത്തിലുള്ള ബിനാമി കമ്പനികള്‍ക്കും വിവിധ സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്കും ആദായ നികുതി അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെയാണ് നടപടികള്‍ ആരംഭിച്ചത്.
നിലവില്‍ 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയലില്‍ കഴിയുകയാണ്. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള ജയലളിതയുടെ വീടായ വേദ നിലയത്തിന്റെ എതിര്‍ഭാഗത്തായി ശശികല പണിത ബംഗ്ലാവും ജപ്തി ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
ശശികലയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ അവരുടെ ബിനാമി കമ്പനി ഇടപാടുകള്‍ എന്നിവയെല്ലാം കണ്ടുകെട്ടുമെന്ന് ആദായ നികുതി അധികൃതര്‍ സ്ഥിരീകരിച്ചു. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സംഘടനയാണ് ബിനാമി കമ്പനിയെന്ന പേരിലുള്ളതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. 300 കോടി രൂപയുടെ 65 ഓളം വസ്തുവകകള്‍ ഈ കമ്പനിയുടെ പേരിലാണ് ശശികല വാങ്ങിക്കൂട്ടിയതെന്നും ആരോപണമുയര്‍ന്നിരുന്നു.
പോയസ് ഗാര്‍ഡന്‍, അലന്ദൂര്‍, താംബരം, ഗുഡുവഞ്ചേരി, ശ്രീ പെരുമ്പുത്തൂര്‍ എന്നിവിടങ്ങളിലായാണ് ശശികല വസ്ത്തുക്കള്‍ വാങ്ങിക്കൂട്ടിയത്. ഇതില്‍ ചെന്നൈയിലുള്ള മാളും പോണ്ടിച്ചേരിയിലുള്ള റിസോര്‍ട്ടും ഉള്‍പ്പെടുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ