അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ച് ചൈന; ശക്തമായി പ്രതിരോധിച്ച് സൈന്യം

ചൈനയുടെ ഏത് നീക്കവും ശക്തമായി ചെറുക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി
അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ച് ചൈന; ശക്തമായി പ്രതിരോധിച്ച് സൈന്യം

ന്യൂഡല്‍ഹി:  അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം. ഒന്നിലേറെ സ്ഥലങ്ങളില്‍ ചൈന കടന്നുകയറാന്‍ ശ്രമിച്ചതായി കരസേന അറിയിച്ചു. പാംഗോങ്‌, റെഗിന്‍ ലാ മേഖലയിലെ കടന്നുകയറ്റമാണ് സൈന്യം തടഞ്ഞത്. ചൈനയുടെ ഏത് നീക്കവും ശക്തമായി ചെറുക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. പാംഗോങ്‌ തടാകതീരത്ത് നിന്ന് ഇന്ത്യ സേനയെ പിന്‍വലിക്കില്ല.  ചൈനീസ് കടന്നുകയറ്റം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും ആയുധങ്ങളും കൂടുതല്‍ സൈന്യത്തെയും ഇവിടേക്ക് എത്തിച്ചു.

അതിര്‍ത്തിയില്‍  ചൈനീസ് സേനയുടെ കടന്നുകയറ്റ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍  ചേര്‍ന്ന ഉന്നത തല യോഗമാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും അതിര്‍ത്തിയിലെ സ്ഥിതി വിലയിരുത്തി.

ഇന്ത്യ- ചൈന അതിര്‍ത്തി വിഷയം പരിഹരിക്കുന്നതിന് ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും സമവായമായിരുന്നില്ല. പ്രശ്‌ന പരിഹാരത്തിന് ഇതിനോടകം നിരവധി തവണ നയതന്ത്ര സൈനിക തലത്തില്‍ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി പ്രകോപനം ഉണ്ടാകുന്നത്. 

ഓഗസ്റ്റ് 30 ന് ഉണ്ടായ ചൈനീസ് കടന്നുകയറ്റ ശ്രമം സൈന്യം തടഞ്ഞിരുന്നു.  ഇതിന് ശേഷം നടന്ന ചര്‍ച്ചയ്ക്ക് ശേഷവും ചൈനീസ് സൈന്യം വീണ്ടും ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറാന്‍ ശ്രമം നടത്തിയെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. വിഷയത്തില്‍ നയതന്ത്രതലത്തില്‍ ഇന്ത്യപ്രതിഷേധം അറിയിച്ചു. നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

സംഭവത്തിന് പിന്നാലെ കരസേനാ മേധാവിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും മ്യാന്‍മര്‍ സന്ദര്‍ശനം റദ്ദാക്കി. ലഡാക്കിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. അതിര്‍ത്തിയില്‍ ചൈന നീങ്ങുന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. അയല്‍ക്കാരെ ഭീഷണിപ്പെടുത്തുന്ന ചൈനയെ നേരിടേണ്ടതുണ്ടെന്നും അമേരിക്ക പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com