ബംഗളൂരു: ബിജെപി മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. നിയമോപദേശം മറികടന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ യെഡിയൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില ജന പ്രതിനിധികള്‍ക്കെതിരെ കലാപ ശ്രമം, വധ ശ്രമം ഉള്‍പ്പെടെയുള്ള കേസുകളുണ്ട്. ഇത്തരത്തിലുള്ള ഗുരുതര ക്രിമിനല്‍ കേസുകളടക്കമാണ് പിന്‍വലിക്കുന്നത്.
ഓഗസ്റ്റില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സംഘ്പരിവാര്‍ നേതാക്കളടക്കമുള്ളവര്‍ക്കെതിരെയുള്ള 63 കേസുകളാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
വനം മന്ത്രി അനന്ത് സിങ്, കൃഷിമന്ത്രി ബിസി പാട്ടീല്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംപി രേണുകാചാര്യ, മൈസൂരു- കൊടഗു എംപി പ്രതാപ് സിംഹ, ഹവേരി എംഎല്‍എ നെഹ്‌റു ഒലേക്കര്‍ തുടങ്ങിയ പ്രമുഖര്‍ക്കെതിരെയുള്ള കേസുകളാണ് പിന്‍വലിക്കുന്നത്. രേണുകാചാര്യക്കെതിരെ വധ ശ്രമത്തിനാണ് കേസുള്ളത്. എംപി സുമലതക്കെതിരെയുള്ള കേസും പിന്‍വലിച്ചിട്ടുണ്ട്.
നേരത്തെ ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ നേതാക്കള്‍ക്കെതിരെയുള്ള കേസ് നിയമപോദേശം മറികടന്നും പിന്‍വലിച്ചിരുന്നെന്ന് നിയമ മന്ത്രി ജെസി മധുസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. കേസുകള്‍ പിന്‍വലിക്കുന്നതോടെ കോടതികളുടെ ജോലി ഭാരം കുറയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കലാപക്കേസുകളില്‍ ഉള്‍പ്പെട്ടവരുടേതക്കമുള്ള കേസുകളാണ് പിന്‍വലിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ ഒളിയജണ്ടകളാണ് പുറത്തു വരുന്നതെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സലീം അഹമ്മദ് വിമര്‍ശിച്ചു.
എന്നാല്‍ രാഷ്ട്രീയ പ്രേരിതമായി ചുമത്തിയ കേസുകളാണ് പിന്‍വലിക്കുന്നതെന്നാണ് ബിജെപി വാദം. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് ബിജെപി തിരിച്ചടിച്ചു. രാജ്യവിരുദ്ധ കേസുകളില്‍ ഉള്‍പ്പെട്ട എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നുവെന്ന് സാംസ്‌കാരിക മന്ത്രി സിടി രവി ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ