നിര്‍ബന്ധിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചു, പിറ്റേന്ന് കാര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍, അന്വേഷണം

ബുലന്ദ്ഷഹറില്‍ ഒരു ഓട്ടം പോയശേഷം രാത്രി ഏഴുമണിയോടെ അഫ്താബ് വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


നോയിഡ : ജയ് ശ്രീറാം വിളിപ്പിച്ച ശേഷം ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തിയതായി പരാതി. നോയിഡ ത്രിലോക്പുരി സ്വദേശിയായ 45 കാരന്‍ അഫ്താബ് ആലം ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. 

ബുലന്ദ്ഷഹറില്‍ ഒരു ഓട്ടം പോയശേഷം രാത്രി ഏഴുമണിയോടെ അഫ്താബ് വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു. ഇതിനിടെ കാബിനില്‍ കയറിയവരാണ് അച്ഛനെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചതെന്ന് അഫ്താബിന്റെ മകന്‍ മുഹമ്മദ് സാബിര്‍ പറഞ്ഞു. 

മടങ്ങിവരുന്ന വഴി ഏഴുമണിയോടെ അച്ഛന്‍ വിളിച്ച് വാഹനത്തിന്റെ ഫാസ്ടാഗ് റീചാര്‍ജ്ജ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 7.30 ഓടെ വീണ്ടും വിളിച്ചു. വണ്ടിയിലുണ്ടായിരുന്നവര്‍ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നത് താന്‍ കേട്ടു. ഇതേത്തുടര്‍ന്ന് അപകടം മണത്ത താന്‍ ഇത് റെക്കോഡ് ചെയ്തുവെന്നും മുഹമ്മദ് സാബിര്‍ പറഞ്ഞു. 

പിറ്റേദിവസം കാബിന്റെ സൈഡില്‍ കെട്ടിയിട്ട നിലയില്‍ അഫ്താബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ബദല്‍പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ മദ്യലഹരിയിലായിരുന്നു എന്നും വാഹനം മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം ഉണ്ടായതെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്നും പൊലീസ് പറഞ്ഞു. 

അഫ്താബിനെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കുന്നതിന്റെ ഓഡിയോ റെക്കോഡ് ചെയ്തത് മകന്‍ മുഹമ്മദ് സാബിര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. കാബില്‍ കയറിയവര്‍ കുഴപ്പക്കാരാണെന്ന് തോന്നിയതിനാലാകും അച്ഛന്‍ ഫോണ്‍ വിളിച്ചതെന്ന് കരുതുന്നതായി മുഹമ്മദ് സാബിര്‍ പൊലീസിനോട് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com